'ഫ്രാന്‍സിസ് ഇട്ടിക്കോര' -

Author: ezhuthukaran / Labels: ,

ഉമ്പര്‍ട്ടോ എക്കോ-യുടെ കൃതികളിലും സമീപകാലത്തിറങ്ങിയ ഡാവിന്ചി കോഡ് പോലെയുള്ള ജനപ്രിയ നോവലുകളിലും കണ്ടെത്താവുന്ന ചില സൌന്ദര്യ ശിക്ഷണങ്ങളില്‍ നിന്നും ആര്‍ജിച്ചു എന്ന് കരുതാവുന്ന ഒരു മാതൃകയെ പിന്‍പറ്റുന്ന 'ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന നോവല്‍ വര്‍ത്തമാന കാലത്തിന്റെ ഹിംസാത്മകതയെ പ്രമേയമാക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു. യുക്തിചിന്തയുടെ സോപാനങ്ങളില്‍ നിന്നും അക്രമോല്‍സുകമായ ലൈംഗികതയിലേക്കും നരമാംസഭോജനത്തിലേക്കും അനായാസം ചാഞ്ചാടുന്ന ഹിംസാത്മകതയുടെ ബീഭല്‍സമായ ദംഷ്‌ട്രകള്‍!

സൈബര്‍ ലോകം-

മലയാളത്തിന്റെ പശ്ചാത്തലത്തില്‍ ഒതുങ്ങി നില്ക്കുന്ന ഒരു അഖ്യാനമല്ല,വിരല്‍തുമ്പിലേക്ക് ദേശഭേദങ്ങള്‍ മറികടന്ന് ഒഴുകി വന്നെത്തുന്ന ഒരു സൈബര്‍ സ്പേസിന്റെ മാതൃകയാണ്‌ നോവല്‍ പിന്തുടരുന്നത്.ലോകം ഇനിയൊരിക്കലും ഒറ്റപ്പെട്ട ഒരിടമല്ല!ദൂരങ്ങളെ ഭേദിക്കുന്ന വിധം അനുഭവങ്ങള്‍ ഐക്യരൂപം പ്രാപിക്കുന്നത് നാം കാണുന്നു.തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളും ജപ്പാനിലും ,പെറുവിലും ,ന്യൂയോര്‍ക്കിലുമായി വികസിക്കുന്ന ഗതിവിഗതികളും ഒരു പോലെ സ്വാഭാവികവും സ്വകീയവുമാകുന്നു.

ചരിത്രം,ഗണിതം,സംഗീതം-

ഇവയാണ്‌ നോവലിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്.

ചരിത്രമെന്നാല്‍ ഇത് ചരിത്രമല്ല.ചരിത്ര നോവലുമല്ല!ചരിത്രത്തെ ഭാവന ചെയ്യുന്ന, യുക്തിപൂര്‍ണമായ വിധം കെട്ട്കഥകളോട് കൂട്ടിച്ചേര്‍ക്കുന്ന അപനിര്‍മാണം.യഥാര്‍ത്ഥ ചരിത്രം തന്നെ ഭാവനാവിലാസങ്ങളുടെ അധികാരത്തിന്റെ ഉപോല്‍പ്പന്നമാണെന്ന് കരുതുന്ന ഉത്തരാധുനികതയുടെ അവിശ്വാസത്തിന്‌ അപനിര്‍മ്മാണം ഒരു അന്വേഷണ ഉപാധിയാണെന്ന് ചിന്തകര്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ?ആരാണ്‌ ഇട്ടിക്കോര?നോവല്‍ പറയുന്ന ചരിത്രം അതാണ്‌!ഇട്ടിക്കോരയുടെ ചരിത്രം ,കുന്നംകുളത്തിന്റെയും ,ഫ്ളോറന്സിന്റെയും ,യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും,മൈക്കളാഞ്ചലോയുടെ 'പിയാത്ത'യുടേയും ചരിത്രമാണ്‌!ഈ രസകരമായ നിഗൂഢതകളുടെ വൈവിധ്യപൂര്‍ണമായ സമ്മേളനമാണ്‌ നോവലിന്റെ ഉദ്വേഗത്തെ നിലനിര്‍ത്തുന്നത്.

എല്ലാ ശാസ്ത്രവും പരമമായ സത്യത്തെ തൊടുന്നത് ഗണിതത്തിലൂടെയാണ്‌.അതേ പൊലെ സംഗീതം കലകളില്‍ ഗണിതത്തെ പിന്തുടരുന്നു.പക്ഷെ നോവലില്‍ ഇവ രണ്ടും പ്രത്യക്ഷപ്പെടുന്നത് മനുഷ്യ മഹത്വത്തിന്റെ വിപര്യയങ്ങളെ കൂടി സൂചിപ്പിക്കാനാണ്‌.സംഗീതത്തിന്‌ അക്രമോല്‍സുകതയുടെ ഉത്തേജക ശ്രോതസ്സാവാന്‍ കഴിയുന്നത് ലളിത വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതല്ല!റിസര്‍വോയര്‍ ഡോഗ്സ് എന്ന ചിത്രത്തില്‍ സംഗീതം ഓണ്‍ ചെയ്ത ആസ്വദിച്ച് ആ താളത്തിനൊത്ത് ഇരയുടെ ചെവി മുറിച്ച് രസിക്കുന്ന ഒരു കഥാപാത്രമുണ്ട്.അത്തരം ഭാവങ്ങള്‍ നോവലിലും കണ്ടെത്താന്‍ കഴിയും.

ഗണിതമാവട്ടെ അനന്തതയെ എത്തി പിടിക്കാനുള്ള ത്വരയോടൊപ്പം ലാഭനഷ്‌ടങ്ങളുടെ കണക്കുകളിലൂടെ മുതലാളിത്തശക്തികളുടെ നിയന്ത്രണത്തിന്റെ ഉപാധിയുമാകുന്നു.ഇട്ടിക്കോര ഗണിതം വ്യാപാരത്തിന്റെ ഫലപ്രാപ്തിക്ക് പ്രയോജനപ്പെടുത്താനാണ്‌ ഉപദേശിക്കുന്നത്.ആ തത്ത്വചിന്ത വിവരിക്കുന്നിടത്ത് സമീപകാല കമ്പോള വ്യവസ്ഥയെ കുറിച്ച ചില ഉള്‍കാഴ്ചകളിലേക്കും നോവലിസ്റ്റ് നമ്മെ കൊണ്ട് പോവുന്നു.പുതിയ ഒരു സുവിശേഷത്തിന്റെ കാലം.ആ കഥ കൂടിയാണ്‌ ഫ്രാന്സിസ് ഇട്ടിക്കോര

മലയാള നോവലിന്റെ ആവര്‍ത്തനവിരസമായ പ്രമേയ പശ്ചാത്തലത്തിലൂടെ നിരാശനായി ഉഴലുന്ന ഒരു പഥികന്‌ 'ഫ്രാന്സിസ് ഇട്ടിക്കൊര' തീര്‍ച്ചയായും മാറ്റത്തിന്റെ ഭാവുകത്വം പ്രദാനം ചെയ്യും.ആത്മാന്വേഷണങ്ങളുടെയോ അനുഭവ കഥകളുടെയോ ഗൃഹാതുരത്വത്തിന്റെയൊ നാട്യങ്ങളും ഭാരങ്ങളുമില്ലാതെ വായിച്ച് രസിക്കാവുന്ന പൊലിപ്പിച്ചെടുത്ത കഥ എന്ന്പരിചയപ്പെടാവുന്ന ഈ നോവല്‍ ആരിലും താത്പര്യം ഉണര്‍ത്തുന്നതാണ്‌. ആദ്യാവസാനം രസകരമായി തന്നെ വായിച്ച് പോകാവുന്നതാണ്‌.

ഫ്രാന്‍സിസ് ഇട്ടിക്കോര
Novel by T D Ramakrishnan
DC BOOKS.
price-150Rs

വഴിയരികില്‍.(കഥ)

Author: ezhuthukaran /

ദിവസവും അയാള്‍ വഴിയരികില്‍ കാത്ത് നിന്നു....

അവള്‍ വരും..വെയിലാറിയ വൈകുന്നേരങ്ങളില്‍ പതിവായി അന്തരീക്ഷത്തെയാകെ ഉന്മാദത്തിലാഴ്ത്തിയും ഭൂമിയെ സുന്ദരമായ കാലടികളില്‍ പുളകിതയാക്കിയും വരും.ബാക്കിയായ നനുത്ത പ്രകാശമൊക്കെ കൊണ്ട് സൂര്യന്‍ അവളെ താലോലിക്കാന്‍ കൊതിക്കുന്നു..അവളുടെ ഉടയാടകള്‍ക്കിടയിലൂടെ ഒന്നൂളിയിടാന്‍ കാറ്റ് നിശബ്‌ദം മോഹിക്കുന്നു.

വഴിയരികിലെ പൊളിഞ്ഞു വീഴാറായ കല്ലു തിട്ടയിലേക്ക് പടര്‍ന്ന് കയറിയിരുന്ന വള്ളിപ്പടര്‍പ്പുകള്‍ പോലും എത്ര സുന്ദരമായിട്ടാണ്‌ പൂവിട്ട് നില്ക്കുന്നത് എന്നയാള്‍ കണ്ട് തുടങ്ങിയത് ആ കാത്തുനില്പ്പിലാണ്‌! ഏതൊരു സാന്നിധ്യത്തിന്റെ സൌഭാഗ്യത്തിലാണ്‌ അവര്‍ ഹൃദയം തുറക്കുന്നത്?

ഇന്നെന്നെ പോലെ നെഞ്ചിന്റെ തുടിപ്പുകള്‍ക്ക് അനുഭൂതിദായകമായ ആകാംഷയില്‍ പുളയാനാവുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് അവയും ആ വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്നോ?എത്രയോ നേരം പാത ശൂന്യമായി കിടക്കുന്നു.വല്ലപ്പോഴും ചില ഏങ്കോണിച്ച രൂപങ്ങള്‍ മാത്രം.എന്നെ പോലെ എല്ലാം നഷ്‌ടപ്പെട്ടവന്‌,നിരാശയില്‍ മുങ്ങിയവന്‌ അല്പം പ്രതീക്ഷയുടെ നൈമിഷികമായ സൌഭാഗ്യത്തിന്‌ കാത്തിരിക്കാനാവുമെന്നത് തന്നെ എത്രയോ വലുതാണ്‌..!അയാള്‍ ചിന്തിച്ചു.

പെട്ടെന്നാണ്‌ പാതയില്‍ പ്രകാശം നിറയുക.അസ്തമയ സൂര്യന്റെ ശോഭ മരച്ചില്ലകള്‍ക്കിടയിലൂടെ പൂക്കള്‍ കൊഴിയുന്നത് പോലെയാണ്‌ വീഴുക.ദൃശ്യപരിധിക്കപ്പുറത്ത് നിന്നും പൊടുന്നനെയാണ്‌ അവള്‍ പ്രത്യക്ഷപ്പെടുക.അലൌകികമായ ഭാവങ്ങള്‍ പെട്ടെന്നാണ്‌ ഇമവെട്ടി തുടങ്ങുക.ചലനങ്ങളുടെ സൌകുമാര്യം വെളിവാകുന്ന വിധം അരികിലൂടെ കടന്ന് പോവുമ്പോഴാണ്‌ അവള്‍ കണ്ടറിയാനാവാത്ത വിധം വിസ്മയമാവുക.....

ഒരു ഭക്തന്റെ പാരവശ്യത്തോടെ എന്നുമയാള്‍ വഴിയരികില്‍ ഉണ്ടായിരുന്നു.

ആ സാഫല്യത്തിലാണ്‌ ദിനങ്ങള്‍ കടന്ന് പോയത്.എത്രയോ കാലമായി നേരിടുന്ന നിഗൂഢമായ നോട്ടങ്ങളുടെ ശങ്കിപ്പിക്കുന്ന കെണിയില്‍ നിന്നുള്ള മോചനം.അശാന്തിയില്‍ മേവുന്ന കലുശമായ സഞ്ചാരപഥങ്ങള്‍ക്കപുറം ഒരു ലക്ഷ്യം.അവള്‍.

‘പാവം,വല്ലാത്ത കഷ്‌ടപ്പാട് തന്നെയാണേ,ആകയുള്ള ആണ്‍തരി ഇതാ ഇങ്ങനെ!’.ആളുകള്‍ അയാളുടെ അമ്മയോട് പറയാറുള്ളത് പരിഹാസത്തിന്റെ സ്വരത്തിലോ അനുകമ്പയുടെ തികട്ടലിലോ? എന്തായാലും മുമ്പത്തെ പോലെ മറുപടിയായി തിളയ്ക്കുന്ന തലയും കൊണ്ട് അങ്ങുമിങ്ങും കുന്തിച്ച് നടക്കാന്‍ അയാളെ കിട്ടില്ല.തലയ്ക്കുള്ളില്‍ മുത്തുമണികള്‍ പോലെ ചിതറി നിറയുന്ന വെള്ളത്തുള്ളികളുടെ ഭാരം ഇന്നയാള്‍ അറിയുന്നില്ല..

എത്ര കാലം മുമ്പായിരുന്നു?ഒരു സന്ധ്യസമയത്ത് തോട്ടുവക്കത്ത് നില്ക്കുമ്പോള്‍ ഇടിത്തീ പോലെയായിരുന്നു. പിന്നെ ഓട്ടം.അപ്പോഴും തലയ്ക്കുള്ളില്‍ വെള്ളത്തുള്ളികളുടെ നിലയ്ക്കാത്ത പ്രവാഹം.അവയുടെ മുത്തുമണികള്‍ പോലെയുള്ള ചിതറലുകള്‍ക്കിടയിലൂടെ വിവിധ വര്‍ണങ്ങളുടെ ചീന്തുകള്‍.കണ്ണടച്ചാലും തുറന്നാലും മായാത്ത കാഴ്ച..


അസ്വസ്ഥത കൊണ്ടായിരുന്നില്ല ഓടിയത്.ഓട്ടം കൊണ്ട് ഒന്നും മാറിയതുമില്ല.പലപ്പോഴും അത് ആവര്‍ത്തിച്ചു വന്നു.ചിലപ്പോള്‍ ആ വര്‍ണ്ണച്ചീന്തുകള്‍ക്ക് എന്തൊരു മൂര്‍ച്ച.പക്ഷെ കഷ്‌ടപ്പെട്ടത് ആളുകള്‍ പിടിച്ച് വയ്ക്കുമ്പോഴും ദുര്‍ബലനാക്കി വലിച്ചിഴക്കുമ്പോഴും ഒക്കെയാണ്‌.'അമ്മേ,ഇവരോട് എന്നെ വിടാന്‍ പറ..വിടാന്‍ പറ.'തൊണ്ടയില്‍ മൃതിയടഞ്ഞ് പോയ അലമുറകള്‍!

‘ഇവനെ ഇങ്ങനെ വീട്ടില്‍ നിര്‍ത്തിയാല്‍ ആ പെങ്ങളുകൊച്ചിനു നല്ല ഒരു ചെറുക്കനെ പോലും കിട്ടില്ല’.ആള്‍ക്കൂട്ടത്തിനു ഒരേ അഭിപ്രായമായിരുന്നു!കണ്ണീര്‍ വാര്‍ത്തു നിന്ന പെങ്ങളുടേയും അമ്മയുടേയും മുന്നിലൂടെ തല താഴ്ത്തിയാണ്‌ പോയത്.ജലകണങ്ങള്‍ വീണ്‌ മറഞ്ഞ് പോയ അസംഖ്യം മുഖങ്ങളുടെ ലോകത്ത് കഴിച്ചു കൂട്ടിയത് എത്ര നാള്‍?മടങ്ങി വരുമ്പോള്‍ പക്ഷെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട് ഇരുണ്ട് മങ്ങി അവ്യക്തമായിരുന്നു.അമ്മ പലതും പറയുകയും നിര്‍ത്താതെ കരയുകയും ചിരിക്കുകയും ചെയ്തു.ഒന്നും അയാള്‍ക്ക് മനസിലായില്ല.വീടിന്റെ അകത്തളങ്ങളിലെ ഇരുളിലേക്ക് നൂണ്ട് കയറി പതുങ്ങിയിരിക്കുകയായിരുന്നു.

ആ ഇരുട്ടില്‍ നിന്നുമാണ്‌ കണ്ണുകള്‍ തുറന്നത്.അവളാണ്‌ ആ കാഴ്ചയുടെ സാരം.തിരിച്ചറിഞ്ഞ ലോകത്തിന്റെ ഇന്നത്തെ ലക്ഷ്യം.

ഭൌതികമായ ഏതൊരു ലക്ഷ്യത്തിനും പക്ഷെ എത്ര ആയുസ്സാണ്‌ ഉള്ളത്?

സകലരും പറയാറുള്ള തത്ത്വങ്ങളില്‍ അയാള്‍ക്കുണ്ടാവുന്ന തിരിച്ചറിവാണോ എന്നും ആളുകളുടെ അരിശത്തിനു കാരണം?അവള്‍ തന്റെ നവവരനോടൊപ്പം അലങ്കരിച്ച കാറില്‍ പോവുന്നത് കാണാന്‍ വഴിയരികില്‍ നിന്ന അയാളുടെ നേരെ പാഞ്ഞടുക്കുമ്പോള്‍ ഏവരും അട്ടഹസിച്ചു.

ഭ്രാന്തന്‍....ഭ്രാന്തന്‍...

സിനിമാ പ്രതിസന്ധി -ചില നിരീക്ഷണങ്ങള്‍

Author: ezhuthukaran /

സമീപകാലത്തായി മലയാളസിനിമ മേഖലയില്‍ നിന്നും ഐക്യദാര്ഢ്യ്ത്തോടെ ഉയര്ന്ന് കേള്ക്കാ വുന്ന ഏക സ്വരമാണ്‌ 'പ്രതിസന്ധി' വിലാപങ്ങള്‍.സകലരും അണിനിരന്ന് തത്തമ്മ ചിട്ടയില്‍ ഘോരഘോരം അങ്ങനെ ഈ പല്ലവി പാടി കൊണ്ടേയിരിക്കുന്നു.പാവം പ്രേക്ഷകന്‍,തീയേറ്ററിന്റെ ഇരുളില്‍ 'ഏകാന്തത'യോടെ മൂട്ടകള്‍,എലികള്‍ തുടങ്ങിയ ജന്തുവര്ഗ്ഗ്ങ്ങളോടൊപ്പം ഇരുന്ന് വെള്ളിത്തിരയിലെ അപഹാസ്യതകളുടെ കൊടിയ പീഢനത്തിനു ഇരയായി പുറത്തു വരുന്ന വേളയില്‍ മൂക്കില്‍ വിരല്‍ വയ്ക്കുന്നു.മലയാള സിനിമയുടെ പ്രതിസന്ധിയെ കുറിച്ച ഉണര്ത്ക്ലുകള്ക്ക്് തല കുലുക്കുന്നു.

പ്രതിസന്ധിയുണ്ട് എന്നതിലാര്ക്കുംക രണ്ട് പക്ഷമില്ല.അതിന്റെ കാരണങ്ങളേയും പോംവഴികളേയും കുറിച്ച് സംവദിച്ചു തുടങ്ങുമ്പോഴാണ്‌ പക്ഷെ പ്രശ്നങ്ങളുടെ ഭൂതഗണങ്ങള്‍ നിരവധിയായി കുടത്തില്‍ നിന്നും പുറത്ത് ചാടുന്നത്. ഒരൊരുത്തര്ക്കുംന അവരവരുടേതായ പ്രതിസന്ധിയാണ്‌. നിലനില്പ്പിന്റെ,വ്യക്തിദ്വേഷങ്ങളുടെ വിഴുപ്പ് കെട്ടുകളുമായി കൂട്ടം കൂടി വരുന്ന കഴുതക്കൂട്ടങ്ങളെയാണ്‌ സ്വല്പം ഭാവന വച്ച് അടുത്ത സീനിലേക്ക് ആലോചിക്കാവുന്നത്!

അപഗ്രഥനങ്ങളിലൂടെ എത്തിപ്പെടുന്ന തര്ക്ക്-കുതര്ക്കടങ്ങളില്‍ നിഗമനങ്ങള്‍ പലതാണ്‌.താരങ്ങളാണ്‌ പ്രധാന പ്രശ്നമെന്നു ചിലര്‍.താരപ്രഭയുടെ ആനുകൂല്യം പറ്റാന്‍ കഴിയാതെ പോയവരുടെ കൊതിക്കെറുവും,അതിന്റെ തണലില്‍ വളര്ന്നതവരുടെ ആക്രോശങ്ങളും ,അതിന്റെ പേരില്‍ നഷ്‌ടം നേരിടേണ്ടി വന്നവരുടെ ബഹളവുമാണ്‌ ഫലം.സംഘടനകളെയാണ്‌ ഒരു കൂട്ടം കുറ്റപ്പെടുത്തുന്നത്.ഇവയൊക്കെ രൂപീകരിക്കും മുമ്പ് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലത്രെ!എന്നിട്ട് സംഘടനയെ തോല്പ്പിക്കാന്‍ ബദല്‍ സംഘടനയും വഴക്കും വക്കാണവും. പിന്നെ ചേരി തിരിഞ്ഞ പോരാട്ടവും വിലക്കും ബോംബേറും! ഇതിനിടയ്ക്ക് നിര്മാഞതാക്കള്‍ ചേര്ന്ന് ബജറ്റിനു കഠിഞ്ഞാണിടുന്നു. മലയാള സിനിമ ഇനി തീയേറ്ററില്‍ കാണിക്കുന്ന സീരിയല്‍ എന്ന നിലയിലായാലും വേണ്ടില്ല,ഇതേ അനുവദിക്കാന്‍ പറ്റൂ എന്ന് കട്ടായം. പ്രതിപ്പട്ടികയിലേക്ക് പാവം പ്രേക്ഷകരേയും ഉള്പ്പെപടുത്താന്‍ ചിലര്ക്ക് മടിയില്ല.തങ്ങളുടെ ഭേദപ്പെട്ട ചില ചിത്രങ്ങള്‍ നിരസിച്ച ജനം തന്നെയാണ്‌ മലയാള സിനിമാ പ്രതിസന്ധിയുടെ മൂല കാരണമെന്ന് അവര്‍ തിരിച്ചറിയുന്നു.തല്ലു മുഴുവന്‍ ചെണ്ടക്ക് എന്നു പറഞ്ഞ പോലെ പാവം പ്രേക്ഷകന്‍ വീണ്ടും കണ്ണു മിഴിക്കുന്നു. പ്രതിസന്ധിയും അതിന്റെ അകമ്പടിക്കാഴ്ചകളും ഇങ്ങനെയൊക്കെയാണ്‌ ആടിത്തിമിര്ക്കുുന്നത്.

ഈ ഹാസ്യാത്മകമായ കാഴ്ചകളിലൂടെ പ്രശ്നത്തെ കണ്ടുകൊണ്ടിരിക്കുന്ന സാധാരണക്കാരന്‍ എന്ന നിലയില്‍ എനിക്കു മനസിലാകുന്ന ചില കാര്യങ്ങളുണ്ട്. അവ ചുവടെ സംഗ്രഹിക്കാം

മലയാള സിനിമ മേഖലയില്‍ നിലനില്ക്കുന്ന അധികാര ഘടനയിലും താരകേന്ദ്രീകൃതമായ നിലനില്പ്പിലും അതൃപ്തികരവും സിനിമയുടെ വളര്ച്ചദയ്ക്ക് ഗുണപരമല്ലാത്തതുമായ ഘടകങ്ങള്‍ ഉണ്ട്.താരം എക്കാലത്തും കച്ചവടസിനിമയ്ക്ക് അവശ്യമാണെന്നും സംഘടന സിനിമ തൊഴിലാളികളെ സംരക്ഷിക്കുന്നുവെന്നുമുള്ള വസ്തുതകള്‍ വിസ്മരിച്ച് കൊണ്ടല്ല ഇത് പറയുന്നത്.നമ്മുടെ പ്രധാന രണ്ട് താരങ്ങളും ആഗ്രഹിച്ച് ഉണ്ടാക്കിയെടുത്തതുമല്ല ഇത്.മറിച്ച് അവരുടെ ജനപ്രീതിയിലും ജീനിയസിലും മാത്രം അലസതയോടെ ഊന്നി നിന്ന നിര്മാതതാക്കളും മറ്റു സിനിമാ പ്രവര്ത്തംകരും കൂടി നമ്മെ കൊണ്ടെത്തിച്ച ഒരു അവസ്ഥാവിശേഷമാണിത്.

ഇനി എങ്ങനെയാണ്‌ മാറ്റങ്ങള്‍ ഉണ്ടാവുക?കഴിവുള്ള സിനിമാപ്രവര്ത്തങകര്‍ സിനിമയെ തികഞ്ഞ പ്രൊഫഷണല്‍ ബുദ്ധിയോടെ സമീപിച്ച് കൊണ്ട് പുതിയ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുകയാണ്‌ വേണ്ടത്.മേല്‍ സൂചിപ്പിച്ച അവസ്ഥയിലേക്ക് എത്തിപ്പെട്ടതിന്റെ കാരണങ്ങളെ അവലോകനം ചെയ്യുമ്പോള്‍ അത് തിരിച്ചറിയാം. പ്രതിസന്ധികള്‍ എല്ലാം തന്നെ അതിജീവിക്കപ്പെടാനുള്ളതാണ്‌.പ്രതിബന്ധങ്ങളാണ്‌ നമ്മെ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് നയിക്കുക എന്ന് പറയും. ഇത്തരം രചനാത്മകമായ സമീപനങ്ങളാണ്‌ സര്ഗാമധനരായ സിനിമാക്കാരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത്.പകരം പ്രതിസന്ധിയെന്ന് മൈക്കിനു മുമ്പില്‍ വിളിച്ച് കൂവാനോ സൂപ്പര്‍ താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കാനോ എതിര്‍ സംഘടനയുടെ സെറ്റില്‍ ബോംബ് വെക്കാനോ ഒരുങ്ങുന്ന ഭാവനാശൂന്യതയിലാണ്‌ അവരെങ്കില്‍,ജനംപറഞ്ഞ് പോവും -അപ്പോള്‍ ഇവരെടുക്കുന്ന സിനിമകളുടെ നിലവാരത്തകര്ച്ചക യാദൃശ്ചികമല്ല!

രണ്ട് പ്രധാന സംഗതികളാണ്‌ സിനിമയിലെ പുതു സാധ്യതകളെ തുരങ്കം വെയ്ക്കുന്നത്.ഒന്നാമത്തേത് മാറ്റത്തോടുള്ള വിമുഖതയാണ്‌.വളര്ച്ചപ എന്നത് നമ്മുടെ സിനിമാവ്യവസായം ഒരിക്കലും ഒരു ലക്ഷ്യമായി പരിഗണിച്ചിട്ടേ ഇല്ലെന്ന് തോന്നുന്നു.സ്റ്റാറ്റസ്കോ ആണ്‌ പ്രധാന പരിഗണന.ഉദാഹരണത്തിന്‌ വൈഡ് റിലീസിനെ കുറിച്ച് പ്രതിപാദിക്കുമ്പോഴേക്കും എ ക്ലാസ് തിയേറ്ററുകള്ക്ക് തങ്ങളുടെ കളക്ഷന്‍ കുറഞ്ഞു പോവുമോ എന്ന വേവലാതിയാണ്‌.പിന്നെ അതിനെതിരെ ചര്ച്ച്യും പ്രതിഷേധവുമായി.നമ്മുടെ സിനിമാവ്യവസായത്തിന്റെ ആത്യന്തികമായ വളര്ച്ച്യെ മുന്നില്‍ കാണുന്ന കാഴ്ചപ്പാടോടു കൂടി യോജിച്ച് പ്രവര്ത്തിചക്കാന്‍ സംഘടനകള്ക്ക് എന്താണ്‌ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്.അതു പോലെ മലയാളസിനിമയുടെ മാര്ക്കിറ്റ് വിപുലമാക്കാന്‍ സാധ്യമാവുമോ എന്നതിനെ കുറിച്ച് പഠനങ്ങള്‍ നടത്താന്‍ ,സാധ്യതകള്‍ ചൂണ്ടി കാണിക്കാന്‍ ഒക്കെ സംഘടന സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടെ?

രണ്ടാമത്തേത് കഴിവുറ്റ പുതിയ തലമുറയുടെ അഭാവമാണ്‌.പുതിയ തലമുറയ്ക്ക് ഇതിലൊന്നും താല്പര്യം ഇല്ല എന്നാണോ?സിനിമയോട് ആവേശം വെച്ച് പുലര്ത്താ ത്ത മലയാളി യുവാക്കളെ ഞാന്‍ വിരളമായേ കണ്ടിട്ടുള്ളൂ.എന്നിട്ടും എന്താണ്‌ ഈ അഭാവത്തിനു നിദാനം? നമ്മുടെ സിനിമകള്‍ ഇന്നത്തെ യുവാക്കളുടെ അഭിരുചികളോടും താല്പര്യങ്ങളോടും താതാത്മ്യപ്പെടാതെ പോവുന്നത് ഇതിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യാഘാതമാണ്‌.അവര്ക്ക് അന്യഭാഷാ ചിത്രങ്ങളോട് എത്രയോ ഏറെ മാനസികമായ ആവേശവും അടുപ്പവും അനുഭവപ്പെടുന്നു എന്നത് ചിന്തിക്കപ്പെടേണ്ടതാണ്‌.ഇതിന്‌ നിരോധനം കൊണ്ട് മറുവഴി കാണാനുള്ള ശ്രമം എത്ര അപഹാസ്യമാണ്‌?


ഇന്നത്തെ തലമുറയ്ക്ക് അനുഭവങ്ങളും വായനാശീലവും ഇല്ലെന്നും,അതു കൊണ്ട് കഥ പറയാന്‍ വരുന്നവരെ ഞാന്‍ പരമാവധി ഒഴിവാക്കാറാണ്‌ പതിവെന്നും ഒരു മുതിര്ന്നങ സംവിധായകന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു. ഇത്തരം അന്ധമായ തിരസ്കരണം പൊതു മനോഭാവമാണോ എന്നെനിക്കറിയില്ല.കഴിവിനേക്കാള്‍ പരിചയത്തിന്‌ മുന്ഗവണന കൊടുക്കുന്ന ഒരു അവസ്ഥയാണ്‌ ഇവിടെ നിലവിലുള്ളത് എന്ന് യുവനടന്‍ പ്രിത്വിരാജും പറയുകയുണ്ടായി.ഇവയെല്ലാം സൂചിപ്പിക്കുന്നത് പുതുകഴിവുകളെ തിരിച്ചറിയാനും അംഗീകരിക്കപ്പെടാനുമുള്ള വ്യവസ്ഥാപിതമായ മാര്ഗയങ്ങളുടെ അഭാവം തന്നെയാണ്‌.

നല്ല സിനിമയെ കുറിച്ചും മുന്ധാിരണകള്‍ തന്നെയാണ്‌ വെച്ച് പുലര്ത്ാ പ്പെടുന്നത്.പണ്ടൊക്കെ എം ടിയും പത്മരാജനും ഭരതനും പോലെയുള്ള കഴിവുറ്റവര്‍ ഉണ്ടായിരുന്നു എന്ന ക്ലീഷെ തന്നെ നോക്കൂ.ഉത്തമ സൃഷ്‌ടികള്ക്ക് മാറ്റമില്ലാത്ത മാതൃക എന്ന നിലയിലാണ്‌ അവയൊക്കെ സമര്പ്പി ക്കപ്പെട്ട് പോരുന്നത്.ഇവരുടെ സൃഷ്‌ടികള്‍ മോശം എന്നല്ല.മറിച്ച് അതിനെ നിഷ്പ്രഭമാക്കുന്ന പ്രതിഭകളും വെല്ലുവിളിക്കുന്ന സൌന്ദര്യവീക്ഷണങ്ങളും കാലഗര്ഭനത്തിലുണ്ട് എന്ന് തിരിച്ചറിവാണ്‌ ഭാവിയെ കുറിച്ച ശുഭാപ്തിവിശ്വാസം ഊട്ടി ഉറപ്പിക്കുന്നത്.

ഇത്തരത്തിലുള്ള ചില ചലനങ്ങള്‍ ചെറുതെങ്കിലും ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.അവയെ പരിപോഷിപ്പിക്കാനും മലയാള സിനിമയുടെ വ്യവസായ വളര്ച്ചണയെ കുറിച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനും ഒക്കെയായി സംഘടനകള്‍ കോമാളി യുദ്ധങ്ങള്‍ ഒഴിവാക്കി മുന്കൈി എടുക്കുകയാണ്‌ വേണ്ടത്.പുറമെ നിന്നും പറയുന്നത് പോലെ ഇതത്ര എളുപ്പമായിരിക്കില്ല എന്ന യാഥാര്ത്യോബോധത്തോടെ തന്നെ പറയട്ടെ,അത് അസംഭവ്യമല്ല.


Cinema Ticket(FK Magazine)
http://issuu.com/jith123/docs/cinematicket2010sep

'ഒരു നാള്‍ വരും'-എന്ന ഏര്‍പ്പാട്

Author: ezhuthukaran / Labels: , ,

ഒരു നാള്‍ വരും എന്ന പല്ലവി വിശ്വസിച്ചു കൊണ്ട് ആവര്‍ത്തിക്കുന്ന മലയാളസിനിമ മടുപ്പിനെ മറക്കാന്‍ ശീലിച്ച് നിശബ്‌ദരായി നിങ്ങള്‍ക്ക് തിയേറ്റര്‍ വിട്ടിറങ്ങി പോവാം.കഴിവുറ്റ ഒരു കൂട്ടായ്മയില്‍ നിന്നും ഗത്യന്തരമില്ലാത്ത വണ്ണം രൂപം പൂണ്ട ഒരു സിനിമാറ്റിക്ക് ഒടുക്കം കണ്ട് തീര്‍ത്തതിന്റെ മതിയായ ചാരിതാര്‍ഥ്യത്തോടെ!

അഴിമതിക്കാരനായുള്ള ഒരു ബില്‍ഡിങ് ഓഫീസറും അയാളുടെ പക്കല്‍ നിന്നും വീട് നിര്‍മാണത്തിനു അനുമതി തേടുന്ന കുളപ്പള്ളി സുകുമാരനേയും ചുറ്റി പറ്റിയാണ്‌ കഥ.എന്നാല്‍ വിഷയത്തിന്റെ കാതലില്‍ കേന്ദ്രീകരിക്കാനാവാതെ ഉഴറി മാറി ഉഴപ്പിയാണ്‌ അതിന്റെ സഞ്ചാരം.പ്രതിനായകനാവണോ മാപ്പുസാക്ഷിയാവണോ എന്ന ബില്‍ഡിങ് ഓഫീസര്‍ കഥാപാത്രത്തിന്റെ രൂപാന്തരപ്പെടുവാനുള്ള വൈഷമ്യം ശ്രീനിവാസന്റെ എഴുത്തുകാരന്‍/നടന്‍ സംഘര്‍ഷങ്ങളില്‍ നിന്നോ രൂപപ്പെടുന്നത്?താങ്കള്‍ ‘ഉയരം കുറഞ്ഞ’, ‘കറുത്ത’, സുന്ദരനായ ഒരു നടനാണ്‌.എന്നാല്‍ അതിനപ്പുറം അസാമാന്യനായ ഒരു തിരക്കഥകൃത്തായിരുന്നു എന്ന് ഞങ്ങള്‍ ഓര്‍ക്കുകയാണ്!

ഇതേ രൂപാന്തരപ്പെടാനുള്ള വൈഷമ്യം ലാലേട്ടന്റെ കഥാപാത്രത്തിനുമുണ്ട്.ആളുകള്‍ എന്നും ഓര്‍ക്കുന്ന ആ പഴയ സാധാരണക്കാരന്‍ അദ്ദേഹത്തിലെ താരത്തിന്റെ, മാറിയ ശരീരഭാഷയുടെ, പുതിയ കാലത്തിന്റെ മതില്‍ക്കെട്ടുകളില്‍ തല്ലി തകര്‍ന്ന് പോവുന്നു.കഥാപാത്രത്തിനു മറ്റൊരു പരിണാമം സാധ്യമല്ല!അദ്ദേഹത്തിലെ കരുത്തുറ്റ അഭിനേതാവിനു മാറ്റുരയ്ക്കാന്‍ തക്കതായ ഒന്നും സിനിമയിലില്ല താനും.

കുളപ്പുള്ളി സുകുമാരന്റെ കുടുംബ വര്‍ത്തമാനങ്ങളാണ്‌ രസകരം.ഭാര്യയായി എത്തുന്ന സമീറയുമായുള്ള പിണക്കത്തിന്റെ കാര്യകാരണങ്ങളെ കുറിച്ച് ഏറെയും ഊഹിക്കുകയേ നിര്‍വാഹമുള്ളൂ.ഒടുവിലാവട്ടെ സംവിധായകന്‍ പറഞ്ഞത് അങ്ങനെ ചെയ്യാനാണല്ലോ എന്ന മട്ടിലൊരു ഇണക്കവും ഒത്തുചേരലും.ശ്രീനിവാസന്റെ ഭാര്യാ കഥാപാത്രമായ ദേവയാനിയാവട്ടെ നിഷ്കളങ്കതയുടെ ഒരു കാരിക്കേച്ചര്‍ പോലെ കടന്ന് പോവുന്നു.സിദ്ദീഖിനെ പോലെയുള്ള ശക്തരായ വില്ലന്‍ വേഷങ്ങള്‍ക്ക് ഒടുവില്‍ കടലാസ് പുലികളേക്കാള്‍ അപ്രധാനമായ ഗതികെട്ട പരിണാമം.ഇനി പറയൂ ഇത്തരത്തിലൊരു കഥ രാജീവ് കുമാറിന്റെ ശരാശരി നിലവാരം മാത്രമുള്ള സംവിധാനം കൊണ്ട് എങ്ങനെയാവും?
തുടക്കത്തിലെ മോഹന്‍ലാലിന്റെ കുറേ ഭാവങ്ങള്‍ ,ശ്രീനിയുടെ കുറേ ഡയലോഗുകള്‍,സുരാജിന്റെ/കോട്ടയം നസീറിന്റെ തമാശകള്‍ ഒക്കെയാണ്‌ ഒരാശ്വാസമെന്ന നിലയ്ക്ക് വേണമെങ്കില്‍ ചൂണ്ടി കാണിക്കാവുന്നത്.

Verdict-മോഹന്‍ലാല്‍ -ശ്രീനി കൂട്ടു കെട്ടിന്റെ പഴയ നല്ല സിനിമകളെ ഗൃഹാതുരമായ ഓര്‍മ്മയായി സൂക്ഷിക്കുന്ന മലയാളിയെ ലക്ഷ്യം വച്ച ഒരു ഏര്‍പ്പാട്.....വല്ലാത്തയൊരു ഏര്‍പ്പാട്!

ആടുജീവിതം-അനുഭവങ്ങളുടെ കരുത്ത്.

Author: ezhuthukaran / Labels: ,

ഉള്ളിലുയരുന്ന സ്തോഭജനകമായ പ്രകമ്പനത്തിനു കാതോര്‍ത്തു കൊണ്ട് മാത്രമേ ആടുജീവിതം എന്ന നോവല്‍ വായിച്ച് തീര്‍ക്കാനാവൂ.ഇത്ര മേല്‍ വിമലീകരണ ശക്തിയുള്ള ഒരു സാഹിത്യകൃതി അടുത്ത കാലത്ത് മലയാളത്തില്‍ വായിച്ചിട്ടില്ല.നിത്യജീവിതത്തിന്റെ അല്പം ഞെരുക്കങ്ങളില്‍ നിരാശനാവുന്ന ശരാശരി മനുഷ്യര്‍ക്ക് മുന്നില്‍ നജീബിന്റെ ജീവിതം വെറുമൊരു കൌതുകം മാത്രമല്ല,തിരിച്ചറിവിന്റെ നിമിഷങ്ങളാണ്.

നജീബിന്റെ കഥ നൂറ്‌ ശതമാനവും സത്യമാണ്‌ എന്ന് എഴുത്തുകാരന്‍ തന്നെ സൂചിപ്പിച്ചിരുന്നില്ലെങ്കില്‍ ,ഇതൊരു പൊടിപ്പും തൊങ്ങലും വച്ച ഭാവനാ സൃഷ്‌ടിയെന്ന്‌ വിശ്വസിക്കാന്‍ തന്നെ നാം ഇഷ്‌ടപ്പെടുമായിരുന്നു.അതിജീവനത്തിന്റെ കഥകള്‍ ലോകസാഹിത്യത്തിലും സിനിമയിലും ഒരു പാട് നാം കേട്ടിട്ടുണ്ട്.ലോകമഹായുദ്ധങ്ങളുടേയും ,ഹോളോകാസ്റ്റിന്റെയും ,സൈബീരിയന്‍ ജയിലറകളുടേയും,വംശഹത്യയുടേയും ,അധിനിവേശങ്ങളുടെയും പശ്ചാത്തലത്തിലുള്ള നിരവധി ആഖ്യാനങ്ങള്‍.അവയോടെല്ലാം കിടപിടിക്കാന്‍ കഴിയുന്ന അനുഭവങ്ങളുടെ ശക്തി ആടുജീവിതത്തിനുണ്ട്!

ബെന്യാമിന്റെ ഭാഷ ലളിതവും മൂര്‍ച്ചയുള്ളതുമാണ്‌.വരികളില്‍ പതിയിരിക്കുന്ന കറുത്ത ഹാസ്യം ,വിവരിക്കപ്പെടുന്ന വര്‍ണ്ണനാതീതമായ ദുരിതങ്ങളുടെ മധ്യേയും പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവത്തിലൂടെ വായനക്കാരെ കൊണ്ട് പോവുന്നു.ദുരിതങ്ങളുടെ കാഠിന്യം ഒരിക്കലും വായനക്ക് ഭാരമാവുന്നില്ല.ഒപ്പം തന്നെ നജീബിന്റെ കഷ്‌ടപ്പാടുകളും,ഏകാന്തതയും,നൈരാശ്യവും,വിശ്വാസവും ആരേയും തരളിതമാക്കുന്നു.ഇബ്രാഹീം ഖാദിരിയെ പോലെ നിഗൂഢ സ്വഭാവത്തോടെയുള്ള കഥാപാത്രങ്ങളും ഇസ്രായീല്യരുടെ വിമോചനം പോലെയുള്ള ബിംബങ്ങളും കഥാതന്തുവില്‍ സ്വാഭാവികതയോടെ ഇഴകി ചേരുന്നു.

ലോറന്‍സ് ഓഫ് അറേബ്യ, റിച്ചാര്‍ഡ് ബര്‍ട്ടന്‍,മുഹമ്മദ് അസദ് തുടങ്ങിയ പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ നിന്നും അനുഭവക്കുറിപ്പുകളില്‍ നിന്നും വായിച്ചറിഞ്ഞിട്ടുള്ള മരുഭൂമിയെ മലയാള ഭാഷയില്‍ ഇങ്ങനെ അതിന്റെ തീവ്രതയോടു കൂടി അനുഭവിച്ചറിയാന്‍ കഴിഞ്ഞതും ആനന്ദദായകമാണ്‌.അവരുടെ കാല്‍പ്പനികമായ അന്വേഷണങ്ങളില്‍ നിന്നും സാഹസികതകളില്‍ നിന്നും ഒരു പാട് അന്തരമുണ്ടെങ്കിലും രക്ഷതേടി ഉഴലുന്ന നജീബിലൂടെ ആടുജീവിതം നല്കുന്ന വ്യതിരികതതയുള്ള ഒരു കാഴ്ച തന്നെയാണത്!

അരനൂറ്റാണ്ട് പിന്നിടുന്ന ഗള്‍ഫ് പ്രവാസത്തിന്റെ ചൂളയില്‍ നിന്നും ഉരവം കൊണ്ട ജീവിതത്തിന്റെ ഒരു അടരാണ്‌ ആടുജീവിതം.അതൊരു പ്രതീകമാണ്-അര്‍ബാബും,കുബ്ബൂസും,പത്താക്കയും,ജയിലും ഇഴചേരുന്ന പ്രവാസജീവിതങ്ങളുടെ പ്രതീകം. എത്രയെത്രെ മസറകളില്‍ ,കൃഷിയിടങ്ങളില്‍,ലേബര്‍ക്യാമ്പുകളില്‍,അറബി നഗരങ്ങളില്‍ എഴുതപ്പെടാത്ത എത്രയധികം അനുഭവങ്ങളുണ്ട് എന്ന് അത് നമ്മോട് സൂചിപ്പിക്കുന്നു.

പുഴക്കരയിലൊരു വീട്.

Author: ezhuthukaran / Labels: ,

തെരുവിലൂടെ ഒഴുകുന്ന മുഖമില്ലാത്ത മനുഷ്യപ്രവാഹം .രൌദ്രഭാവത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന അട്ടിയട്ടിയായ ബഹുനില കെട്ടിടങ്ങള്‍ .തിരക്കും പ്രയത്നവും ആവര്‍ത്തന വിരസതയും കൊണ്ട് കഥയില്ലാതെയാവുന്ന അസംബന്ധ ജീവിതം .താമസിച്ച നഗരങ്ങളോടെല്ലാം ഇങ്ങനെ പൊതുവായ അകല്ച്ച മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്.

ഓര്‍മ്മകളില്‍ പച്ചപ്പ് പടര്‍ത്തി ഒഴുകുന്ന നാട്ടിന്‍പുറത്തെ പുഴയുടെ തണുപ്പ് ഇടക്കിടെ തികട്ടി വരും .തന്റെ കുഞ്ഞു കാലിലെ വൃണങ്ങളില്‍ കടിച്ച് ഇക്കിളിപ്പെടുത്തിയ പരല്‍ മീനുകള്‍ വെള്ളത്തിനടിയിലൂടെ തെറിച്ച് നീങ്ങുന്നത് അക്വേറിയത്തിലെ മത്സ്യങ്ങളെ കാണുമ്പോയൊക്കെ കൊതിയോടെ സ്മരിക്കും .വഴുവഴുക്കുള്ള പാറയില്‍ തെന്നാതെ, ഒഴുക്കിനൊത്ത് നൃത്തമാടുന്ന പായലുകള്‍ വന്നടിയാതെ ഒരു ചിത്രവും മനസില്‍ അപൂര്‍ണമായി അവസാനിക്കാറില്ല.ആ പുഴക്കരയില്‍ ഒരു വീട് വച്ച് ഒരു വിധ നാഗരിക സങ്കീര്‍ണതകളുടെ സാന്നിധ്യവുമില്ലാത്ത പ്രകൃതിയുടെ മടിത്തട്ടിലെ ജീവിതം വരിക്കാന്‍ എപ്പോഴും കൊതിയാവാറുണ്ട്. രാവിലെയും വൈകിട്ടും വെള്ളത്തില്‍ പോത്തുകളെ പോലെ കിടന്ന് നീന്തി തിമിര്‍ത്ത് ഉല്ലസിച്ചും മീന്‍ പിടിച്ച് തിന്നും കഴിയുന്നത് മോഹിപ്പിക്കുന്ന വിധം ഭാവനയില്‍ തെളിയുന്നു.

എന്നാല്‍ അയാള്‍ക്കറിയാം ,ഗൃഹാതുരത്വം ഭൂതകാലത്തിന്റെ ശാന്തതയില്‍ നിമഗ്നനായി തീരാന്‍ കൊതിക്കുന്ന ഒരു അലസ വികാരമാണ്‌.അത് തന്നെ എവിടെയും എത്തിക്കുന്നില്ല.ഈ നഗരത്തിരക്കില്‍ ഭ്രാന്തമായി പോരാടാനുള്ള വീര്യമാണ്‌ വേണ്ടത്!ഒരു പടക്കുതിരയുടെ കരുത്തോടെ പായുന്ന ഭാവം ആവശ്യമുണ്ട്.എന്നാല്‍ തളര്‍ന്ന് വീഴാന്‍ തുടങ്ങുന്ന ഒരു കുതിരയുടെ ജീവിതമാണ്‌ താന്‍ നയിക്കുന്നത് എന്ന ഭയപ്പാടാണ്‌ നിറയെ.വൈക്കോല്‍ കൂനകളുളള ഒരു ലായത്തില്‍ തളര്ന്നുറങ്ങാന്‍ അത് കൊതിക്കുന്ന പോലെയാവും തന്റെ മോഹങ്ങള്‍ .

ഈയിടെ കമ്പനി എം ഡി എല്ലാവരേയും വിളിപ്പിച്ചു.പ്രചോദനമേകാനെന്ന പേരില്‍ സുദീര്‍ഘമായ ഒരു ഉപദേശ പ്രഭാഷണം.അതോ ഭീഷണിയോ?'സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ ഒരു യുദ്ധമുന്നണിയിലാണ്‌ നിങ്ങളോരോരുത്തരും നില്ക്കുന്നത് എന്നുളള ജാഗ്രതയാണ്‌ വേണ്ടത്.അവിടെ മുറിവേറ്റ് വീഴുന്നവരെ നോക്കാനോ സംരക്ഷിക്കാനോ ആരും സമയം കളയാറില്ല.'ഉപമകളുടെ യുക്തിരാഹിത്യത്തെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് അയാള്‍ക്ക് തമാശ തോന്നി.പിന്നെയത് ഭീതികള്‍ക്ക് വഴി മാറി.'നിലനില്പ്പ് നിങ്ങളുടെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു. മറിച്ചാണെങ്കില്‍ അതും ബാധിക്കുക നിങ്ങളെ തന്നെ.'

തന്നെ പോലെ തളര്‍ന്ന് വീഴുന്ന കുതിരകളെ പറ്റിയാണോ അദ്ദേഹം പറഞ്ഞത്?തൊഴില്‍ നഷ്ടത്തിന്റെ കഥന കഥകള്‍ ഈ നഗരത്തില്‍ അങ്ങുമിങ്ങും അലയടിച്ച് കൊണ്ടിരിക്കുന്നു.തനിക്കൊന്നും അത്തരമൊരു അവസ്ഥ താങ്ങാന്‍ പറ്റുന്നതല്ല!ദൈനം ദിന ജീവിതത്തില്‍ നിന്നും അത്രയധികം ബാധ്യതകള്‍ തലയില്‍ കുന്നു കൂടിയിട്ടുണ്ട്.സുധാകരന്റെ വാക്കുകള്‍ കേട്ടപ്പോഴും ഇതൊക്കെയാണ്‌ ആദ്യം മനസില്‍ വന്നത്.അതു കൊണ്ടാണ്‌ ഒന്നു മടിച്ച് നിന്നത്.

എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ അവനെ കാണുന്നത്.നാട് വിട്ടതിനു ശേഷം അങ്ങനെ ബന്ധമൊന്നുമില്ലായിരുന്നു.ഇടയ്ക്കുളള ഹ്രസ്വസന്ദര്‍ശന വേളകളിലും കണ്ടു മുട്ടാന്‍ സാധിച്ചിട്ടില്ല.ബാല്യത്തില്‍ വല്യ സുഹൃത്തുക്കളായിരുന്നു അവര്‍.അന്ന് ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്.ഞാനിതാ ഈ നഗരത്തിലുണ്ട് എന്ന് പറഞ്ഞവന്‍ വിളിച്ചപ്പോള്‍ ആ കാലമൊക്കെ അയാളുടെ ഉള്ളില്‍ വന്നെത്തി നോക്കി.സന്തോഷം തോന്നി.തന്നെ ഒന്ന് ഓര്‍ത്ത് വിളിക്കാന്‍ അവനു തോന്നിയല്ലോ.താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങള്‍ എഴുതിയെടുത്തു.തൊട്ടടുത്ത അവധി ദിനത്തില്‍ തന്നെ ചെന്ന് കാണാമെന്ന് ഉറപ്പും കൊടുത്തു.

പുഴയുടെ കുറുകെ മരപ്പലകകള്‍ കൊണ്ട് കെട്ടിയ ഒരു മേല്‍പ്പാലമുണ്ടായിരുന്നു.അതു കടന്നാണ്‌ അന്നവര്‍ അക്കരയുള്ള സ്കൂളില്‍ പോയിരുന്നത്.താഴെ നീലക്കഴം .ഏറ്റവും ആഴമുളള ഭാഗം.മുകളില്‍ നിന്നും നോക്കുമ്പോള്‍ ജലോപരിതലത്തിനു ഇളം നീല നിറമാണ്‌.നാട്ടിലെ പേരെടുത്ത നീന്തല്‍ക്കാര്‍ക്ക് പോലും അവിടുത്തെ നിലയില്ലാത്ത വെള്ളത്തിലിറങ്ങാന്‍ കുറച്ച് പേടിയുണ്ടായിരുന്നു.

നീലക്കയത്തെ കുറിച്ചുളള ഒരു പാട് പഴങ്കഥകള്‍ അന്നവനു പറഞ്ഞു കൊടുത്തിട്ടുള്ളതും സുധാകരനാണ്‌.'ഈ നീലക്കയത്തിനു എത്ര ആഴമുണ്ടെന്നറിയാമോ?'തനിക്ക് മാത്രമേ അറിയുകയുള്ളൂ എന്ന് ആത്മവിശ്വാസം ഉള്ളത് പോലെ മറുപടിയും അവന്‍ കൂടെ തന്നെ പറയും.'പതിനഞ്ചാള്‍ പൊക്കം !' അവനീ വിവരങ്ങളൊക്കെ എവിടുന്നു കിട്ടുന്നു എന്നാലോചിച്ച് അയാളുടെ കുഞ്ഞ് മനസ് അതിശയിക്കും .പാലത്തില്‍ നില്ക്കുമ്പോള്‍ ആ ആഴമോര്‍ത്ത് കാലിനടിയില്‍ ഒരു തരിപ്പ് കയറും.'ഇവിടെ എത്ര പേര്‍ മുങ്ങി മരിച്ചിട്ടുണ്ടെന്നോ?അടിത്തട്ടില്‍ ഒരു ഭൂതത്താന്‍ കോട്ട ഉണ്ട്.അവിടുത്തെ ഭൂതങ്ങള്‍ താഴേക്ക് ആളുകളെ വലിച്ച് കൊണ്ട് പോവും . എത്ര വലിയ നീന്തല്‍ക്കാരാണെങ്കിലും രക്ഷയില്ല.തോണി വരെ ആ ഭൂതങ്ങള്‍ മറിച്ച് കളയും.അതു കൊണ്ടാണല്ലോ ഈ മേല്പ്പാലം കെട്ടിയത്.'

ഓര്‍ക്കുവാന്‍ രസമുളള ആ കഥകളുടെ നിറവില്‍ സുധാകരനെ കണ്ടപ്പോള്‍ ചോദിച്ചു.'ആ മേല്‍പ്പാലമൊക്കെ ഇപ്പോഴുണ്ടോ?'

'അതൊക്കെ എതു കാലത്ത് പൊളിച്ചതാണ്‌.ഇപ്പോള്‍ കോണ്‍ഗ്രീറ്റ് പാലമല്ലേ?അതു കഴിഞ്ഞിട്ടൊക്കെ നീ നാട്ടില്‍ പോയിട്ടുണ്ടാവുമല്ലോ?'ഉണ്ടാവും.. യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം ഭൂതകാലത്തിന്റെ ഭാവനകളില്‍ ജീവിക്കുന്ന എന്റെ മനസ് അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ?

സുധാകരന്‍ ആളാകെ മാറിയിരിക്കുന്നു.അല്ലെങ്കില്‍ അയാള്‍ വിചാരിച്ചിരുന്ന ഒരു രൂപമേ ആയിരുന്നില്ല എന്ന് പറയുന്നതാവും ശരി.തടിച്ച ശരീരം,ബുള്‍ഗാന്‍ താടി,കയ്യില്‍ സ്വര്‍ണ ചെയിന്‍ ,ധരിച്ചിരുന്നത് വിലയേറിയ സ്യൂട്ട്.ഇവിടെ ഈ വന്‍നഗരത്തിലെ നക്ഷത്രഹോട്ടലില്‍ താമസിച്ച് ഇവന്‍ എന്ത് ചെയ്യുന്നു?

തങ്ങളുടെ സംഭാഷണം എവിടെയോ കൃതൃമമായി തീരുന്നുവെന്നും പഴയ സൌഹൃതത്തിന്റെ ഊഷ്മളത അവശേഷിക്കുന്നില്ലെന്നും അയാള്‍ ഭയപ്പെട്ട് തുടങ്ങിയ വേളയിലാണ്‌ സുധാകരന്‍ വിഷയത്തിലേക്ക് കടന്നത്.'നിങ്ങളെയൊക്കെ പോലെ നമ്മുടെ നാടിനേയും പുഴയേയും സ്നേഹിക്കുന്ന,ആവേശമായി കൊണ്ട് നടക്കുന്ന കുറെ മനുഷ്യരെ മുന്നില്‍ കണ്ട് മാത്രമാണ്‌ ഞങ്ങളുടെ പുതിയ പ്രോജക്റ്റ് 'റിവര്‍ സൈഡ് ജ്യൂവല്സ്' വില്ല പദ്ധതി ആരംഭിച്ചത്.നമ്മുടെ മനോഹരമായ ഗ്രാമത്തില്‍ തന്നെ പുഴക്കരയില്‍ കെട്ടിയുയര്‍ത്തുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ടൌണ്‍ഷിപ്പിനുള്ളിലാണ്‌ വില്ലകള്‍ സ്ഥിതി ചെയ്യുന്നത്.എത്ര കാലമാണ്‌ ഈ വിദേശത്ത് കഴിയുക?എന്നെങ്കിലും ഒരിക്കല്‍ ജന്മനാട്ടില്‍ തിരിച്ച് വരാന്‍ തോന്നുകയാണെങ്കില്‍ താമസിക്കാന്‍ പറ്റിയ ഇടം.ഇല്ലെങ്കില്‍ പോലും നല്ല ഒരു ഇന്‍വെസ്റ്റ്മെന്‍റ്റല്ലേ ഇത്.'

കൂടി കാഴ്ചയിലെ അത്തരമൊരു വഴിത്തിരിവ് അയാള്‍ക്ക് അപ്രതീക്ഷിതമായിരുന്നു.അതു കൊണ്ട് തന്നെ പെട്ടെന്ന് എന്താണ്‌ പറയേണ്ടതെന്ന് ധാരണയില്ലാതായി. 'ഞാന്‍ ഒന്നാലോചിക്കട്ടെ' എന്ന് പറഞ്ഞ് ഒഴിയാന്‍ ഭാവിക്കുമ്പോഴും സുധാകരന്‍ മോഹനമായ വാക്കുകളോടെ പിന്തുടര്‍ന്നു.'ഫൈനാന്‍സിന്റെ കാര്യമാണെങ്കില്‍ ആലോചിച്ച് ബുദ്ധിമുട്ടേണ്ട.കുറഞ്ഞ തവണ വ്യവസ്ഥയില്‍ ലോണ്‍ ഒപ്പിച്ച് തരുന്ന പാര്‍ട്ടിയൊക്കെ നമ്മുടെ കയ്യിലുണ്ട്.നീ ഒന്നും അറിയേണ്ട.'

മടക്ക യാത്രയില്‍ 'റിവര്‍ സൈഡ് ജ്യൂവല്സിന്റെ' ബ്രോഷറുകള്‍ പുഴക്കരയിലെ മനോഹരമായ വീടുകളുടെ ചിത്രങ്ങളുമായി അയാളെ ഒറ്റു നോക്കി.നഗരത്തിന്റെ പരിഭ്രമങ്ങളില്‍ നിന്നും അത് തന്നെ ഭാവനയുടെ സ്വപ്നലോകത്തേക്ക് ആനയിക്കുന്നു.അത്തരമൊരു വീട് വളരെക്കാലമായി തന്റെ മോഹങ്ങളിലുണ്ട്.തീര്‍ച്ചയായും ഇത് തന്നെയാണ്‌ പറ്റിയ അവസരം.ഇപ്പോള്‍ വാങ്ങിച്ചിട്ടാല്‍ ഒരിക്കലെങ്കിലും അതെല്ലാം പൂവണിയും എന്നു കരുതാം.തീരുമാനത്തിലേക്ക് എത്തിപ്പെട്ടത് എത്ര വേഗമാണ്‌!

ഭാര്യക്ക് എതിര്‍പ്പായിരുന്നു.'ഈ പൈസക്ക് എന്തിനു നാട്ടിന്‍പുറത്ത് ഒരു വീട് വാങ്ങുന്നു?പകരം എറണാകുളമോ ബാംഗ്ലൂരോ പോലെയുള്ള നഗരങ്ങളിലായാല്‍ വാടകയെങ്കിലും നന്നായി കിട്ടും.വയസ് കാലത്ത് പോയി താമസിക്കുകയും ചെയ്യാം.'തന്റെ ഗ്രാമത്തോടുളള അവജ്ഞയും അവിടെ പോയി താമസിക്കാന്‍ സാധ്യമല്ല എന്ന ധ്വനിയും ആ വാക്കുകളില്‍ ഉണ്ടായിരുന്നു എന്നയാള്‍ക്ക് തോന്നി.അതു കൊണ്ട് വീട് വാങ്ങണം എന്ന തീരുമാനം വാശിയോടെ അരക്കിട്ടുറപ്പിക്കുകയാണ്‌ ചെയ്തത്. ബാംഗ്ലൂരില്‍ പഠിക്കുന്ന മക്കള്‍ക്ക് വേണ്ടി വരുന്ന ചിലവുകള്‍ ,ഇവിടുത്തെ ഭീമമായ വാടകത്തുക, വണ്ടിയുടേയും ക്രഡിറ്റ് കാര്‍ഡിന്റെയുമൊക്കെ അടവുകള്‍ എല്ലാം കഴിച്ച് മാസം എത്ര തുക ലോണിനു മിച്ചം പിടിക്കന്‍ കഴിയും എന്നത് കൂട്ടിക്കിഴിച്ച് കണക്കാക്കി.എന്നാല്‍ ആവേശം കൊണ്ടുളള ഒരു എടുത്തുചാട്ടമായിരുന്നോ തന്റേത് എന്ന ആശങ്ക ലോണിന്റെ അടവ് തുടങ്ങുമ്പോഴും അവസാനിച്ചിരുന്നില്ല.

സ്വപ്നങ്ങള്‍ക്കെല്ലാം പക്ഷെ പുതു വര്‍ണങ്ങള്‍ കൈവരുന്നു.ജീവിതത്തെ സംബന്ധിച്ച സുന്ദരമായ ചിത്രങ്ങളുടെ ആയാസരഹിതമായ പ്രവാഹങ്ങളാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിളിച്ചറിയിക്കുന്ന ഓരോ ഈ-മെയിലുകളും കൊണ്ട് വന്നത്. ഹാ ഇതാ പുഴക്കരയിലെ തന്റെ സ്വന്തം ഭവനം!സ്വപ്നങ്ങള്‍ക്കൊത്ത വസ്തുക്കള്‍ വിപണനം ചെയ്യുന്നവന്‍ തന്നെയാണ്‌ ഇന്ന് അതിജീവിക്കാനറിയുന്ന വ്യാപാരി. സുധാകരന്റെയൊക്കെ ബുദ്ധിസാമര്‍ത്ഥ്യം സമ്മതിക്കണം. കാരണം സാമ്പത്തിക സമ്മര്‍ദങ്ങളും പ്രയാസങ്ങളും അടിച്ചേല്പ്പിച്ച അവന്റെ വിപണനതന്ത്രത്തെ പോലും അയാളിന്ന് സ്‌നേഹിക്കുകയാണല്ലോ?

സുന്ദരമായ ചിത്രങ്ങള്‍!പുഴയുടെ അടിത്തട്ടില്‍ നിന്നും ഞാന്‍ മുങ്ങിയെടുത്ത് കൊടുത്ത വെള്ളാരം കല്ലിനെ അദ്ഭുതാതിക്യത്തോടെ നോക്കുന്ന പേരക്കുട്ടികള്‍.'സൂക്ഷിച്ച്..സൂക്ഷിച്ച്' എന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്ന തന്റെ പരിഭ്രമത്തെ തെല്ലും കൂസാതെ പുഴക്കരയിലെ പാറക്കെട്ടിനു പിന്നിലായി അവരുടെ ഉത്സാഹം നിറയുന്ന കളിചിരികള്‍.വീണ്ടും പിന്നിലായി ആ മനോഹരമായ വീട്.ജീവിതത്തിന്റെ സൌന്ദര്യത്തിനും സമാധാനത്തിനും മീതെ ഒഴുകുന്ന പുഴയുടെ പശ്ചാത്തല സംഗീതം.നാലുപാട് നിന്നും കിനിഞ്ഞിറങ്ങുന്ന പച്ചപ്പ്!

'ഒരു ഹോളീഡേ മൂഡിനൊക്കെ പറ്റിയ സ്ഥലം തന്നെ.പണിയൊക്കെ തകൃതിയില്‍ നടക്കുന്നു.സുധാകരനങ്കിളിനെ മീറ്റ് ചെയ്തു.'ബാംഗ്ലൂരില്‍ പഠിക്കുന്ന മകന്‍ നാട്ടില്‍ പോയി അന്വേഷിച്ച് വന്നിട്ട് ഫോണില്‍ പറഞ്ഞു.ഒരു പക്ഷെ താനും ഭാര്യയും ഒറ്റയ്ക്കാവും വാര്‍ധക്യത്തില്‍ അവിടെ താമസിക്കുക എന്നയാള്‍ക്ക് അപ്പോള്‍ തോന്നി.മക്കളൊക്കെ അവരവരുടെ തിരക്കുകളില്‍ വ്യാപൃതരാവില്ലേ?ഭാവി പൊടുന്നന്നെ എങ്ങനെയൊക്കെയാണ്‌ രൂപപ്പെടുകയെന്ന് ആര്‍ക്കറിയാം?

നഗരത്തിലെ പ്രമുഖമായ ഒരു സാമ്പത്തിക ഭീമന്റെ തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും ചര്‍ച്ചാവിഷയമായ സമയത്താണ്‌ സുഹൃത്ത് പറഞ്ഞത്.ലോക സാമ്പത്തിക പ്രതിസന്ധിയുടെ ഉത്ഭവകാരണം തന്നെ വീടിനായുള്ള ലോണുകള്‍ അമേരിക്കയില്‍ വ്യാപകമായി തിരിച്ചടക്കാന്‍ കഴിയാതിരിക്കുക മൂലമായിരുന്നുവത്രെ.മനുഷ്യരുടെ വീട് സ്വപ്നങ്ങളിലും അതിന്റെ വില്പനയിലും ഇത്രയധികം ആഗോള പ്രശ്നങ്ങള്‍ നിലനില്ക്കുന്നു എന്നറിയുമ്പോള്‍ മനസിലെവിടെയോ ഒരു മൂകത.പുഴക്കരയിലെ തന്റെ വീട്...

നിര്‍മ്മാണ പുരോഗതിയുടെ ഈ- മെയില്‍ അറിയിപ്പുകള്‍ മുടങ്ങി തുടങ്ങിയതോടെയാണ്‌ അത് വര്‍ദ്ധിച്ചത്.സുധാകരനെ വിളിച്ച് നോക്കിയിട്ട് കിട്ടുന്നുമില്ല.എന്തോ പ്രശ്നങ്ങള്‍ ഉണ്ട് എന്നുറപ്പിച്ചു.ഇതിലൊന്നും പണം മുടക്കേണ്ടെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ എന്ന ശാഠ്യത്തില്‍ ഭാര്യയുടെ ശല്യം.ഒടുവില്‍ സുധാകരനെ കിട്ടി..

"ഒന്നും പറയണ്ട!തിരക്കു കൊണ്ട് നില്ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.നമ്മുടെ പ്രൊജക്റ്റിനു ഒരു സ്റ്റേ കിട്ടിയിരിക്കുന്നു.ഒന്നും പേടിക്കേണ്ടതില്ല.കാരണം സാമ്പത്തിക പ്രശ്നങ്ങളോ അങ്ങനെയൊന്നുമില്ല.ഇത്,അറിയാമല്ലോ നാട്ടുകാരുടെ ഒരു സ്വഭാവം.നല്ലത് എന്തെങ്കിലും വരുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ?പരിസ്ഥിതിയുടെ പേരും പറഞ്ഞാണ്‌ ചിലര്‍ ഇറങ്ങിയേക്കുന്നത്.നമ്മള്‍ പുഴയുടെ അരികില്‍ മണ്ണടിക്കുന്നെന്നോ പുഴേന്ന് മണല്‍ വാരുന്നെന്നോ ഒക്കെ പറഞ്ഞ് പുഴയേ രക്ഷിക്കാന്‍ കുറേ എണ്ണം.!.ഓ ഇവമ്മാരു രക്ഷിച്ചിട്ട് വേണ്ടേ!!."സുധാകരന്റെ ശബ്‌ദത്തില്‍ അമര്‍ഷം പതഞ്ഞുയരുന്നു."ഒന്നും പേടിക്കേണ്ട.എല്ലാം എനിക്ക് വിട്ട് തന്നേക്ക്.കൃത്യ സമയത്ത് പ്രൊജക്റ്റ് കംപ്ലീറ്റാക്കി കയ്യില്‍ തന്നിരിക്കും ..പോരെ?"

മതിയോ?ശരിക്കും എന്താണ്‌ സംഭവിക്കുന്നത്?മുടക്കിയ പണത്തിന്‌ തനിക്കാ വില്ലയുടെ പണി പൂര്‍ത്തിയായി കിട്ടിയാല്‍ മതി.പക്ഷെ ഈ മണലു വാരലിന്റെയും അടിക്കലിന്റെയുമൊക്കെ കഥയെന്താണ്‌?മരിക്കുന്ന പുഴകള്‍ എന്ന പേരിലോ മറ്റോ ടീവിയില്‍ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു.ഉണങ്ങി വരണ്ട് പെരുമ്പാതകള്‍ പോലെ നഷ്‌ടബോധത്തോടെ നീണ്ട് കിടക്കുന്ന പുഴകളുടെ അസ്ഥികൂടങ്ങള്‍!തന്റെ പുഴയും രക്ഷക്കായി കേഴുന്നുണ്ടോ?ഈ ചോദ്യങ്ങള്‍ക്കപ്പുറം ലോണിന്റെയും സാമ്പത്തിക കഷ്‌ടപ്പാടുകളുടേയും സമ്മര്‍ദ്ദം വില്ലയുടെ നിര്‍മാണത്തെ സംബന്ധിച്ച ആശങ്കകളില്‍ അഭിരമിക്കുന്നതിനാണ്‌ തീര്‍ച്ചയായും ഇഷ്‌ടപ്പെട്ടത്.അതാണ്‌ സത്യം.

അപ്പോഴും ഭാവനയുടെ അടിത്തട്ടില്‍ നിന്നും അതൃപ്തിജനകമായ ഒരു രേഖാചിത്രം തിരിതെളിക്കുന്നുണ്ടായിരുന്നു.വറ്റി വരണ്ട് വിണ്ടു കീറിയ ഭൂമിക്ക് അരികിലായി വെയിലില്‍ നിറം മങ്ങി നില്ക്കുന്ന ഒരു വീടിനു മുന്നില്‍ സ്വപനഭംഗത്തിന്റെ, ഏകാന്തതയുടെ താഢനമേറ്റ് നില്ക്കുന്ന ഒരു മനുഷ്യന്‍.

പക്ഷെ താന്‍ ഞെരുക്കം സഹിച്ച് എത്ര കഷ്‌ടപ്പെട്ടാണ്,ഈ ലോണ്‍ അടച്ച് തീര്‍ക്കുന്നത്!ആ പണം മുഴുവന്‍..?ഈ നശിച്ച പ്രകൃതി സ്നേഹികള്‍!!
(© ഹസീം മുഹമ്മദ്-)

ശിഥിലവീചികള്‍ -3

Author: ezhuthukaran / Labels:

3

('ഉമ്മാ ഇക്കാക്കക്കു എഴുതി,


കഴിഞ്ഞ എഴു മാസം അവിടെ ഒറ്റക്ക് വലിയ ബുദ്ധിമുട്ടായിരുന്നോ?സാരമില്ല,ശരിക്കും പഠിക്കണം.ആറു മാസം കൂടി കഴിഞ്ഞാല്‍ കോഴ്സ് തീരുമല്ലോ?പിന്നെ ഇവിടെ വന്ന് ജോലി നോക്കാം..')



ഉമ്മയുടെ ഇപ്പോഴത്തെ പ്രധാന രണ്ടിനം പരിപാടികള്‍ ഷോപ്പിങ്ങും കുക്കിങ്ങുമാണ്.പുതിയ ജീവിതത്തിന്റെ സന്തുഷ്‌ടമായ രണ്ട് വഴികളാണ്‌ അവ അടയാളപ്പെടുത്തുന്നത്.ദുബൈയുടെ ഉപഭോഗസാമ്രാജ്യം കുടികൊള്ളുന്ന വന്‍കിട മാളുകള്‍ ഉമ്മാക്ക് രാജകീയമായ ആതിഥ്യമരുളി.അവിടുത്തെ സാധനങ്ങളുടെ പ്രളയത്തില്‍ പരവശയായി,പുതിയ പുതിയ കെട്ടിലും മട്ടിലുമുളള പാക്കറ്റുകളും വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞ് പിടിക്കുന്നതില്‍ അവര്‍ ഹരം കൊണ്ടു.ഗോള്‍ഡ് സൂക്കിലും മത്സ്യ മാര്‍ക്കറ്റിലും ,ഷോപ്പിങ്ങ് ഫെസ്റ്റിവലുകളിലും കറങ്ങി നടന്ന് ഭര്‍ത്താവിനെ കൊണ്ട് ആഗ്രഹിച്ചതൊക്കെ വാങ്ങിപ്പിച്ചു.പുത്തന്‍ പരീക്ഷണങ്ങളിലൂടെ സ്വാദിഷ്‌ടമായ വിഭവങ്ങള്‍ തീന്‍മേശയിലേക്ക് ഒഴുക്കി.ഭര്‍ത്താവും മകളും അത് കഴിക്കുന്നത് കണ്ട് തൃപ്തിയടഞ്ഞു.സംതൃപ്തകരമായ കുടുംബജീവിതത്തിന്റെ സ്വസ്ഥതയിലും സുരക്ഷിതത്വത്തിലും മനസ് തുറന്ന് ജീവിച്ച് തുടങ്ങി.ഇടക്ക് മകനെ കുറിച്ചോര്‍ത്ത് വിഷമത്തോടെ റസിയയോട് പറയുമ്."പാവം നിന്റെ ഇക്കാക്കയുടെ കാര്യങ്ങളൊക്കെ എങ്ങനെയാണോ ആവോ?"

എളുപ്പം ദേഷ്യപ്പെടുന്ന,ഏറ്റവും നിസാരമായ സംഗതികള്‍ക്ക് കൂടി പിരിമുറുക്കത്തോടെ തല പുകയ്ക്കുന്ന,വിഷാദഛായയുളള ഉമ്മായുടെ പഴയ മുഖം മാഞ്ഞ് പോയിരിക്കുന്നു.ഇന്നവിടെ ശാന്തതയോടെ ഒഴുകി പോവുന്ന ഒരു പുഴയുടെ തിളക്കം.വര്‍ഷങ്ങള്‍ക്ക് മുമ്പ് വാപ്പാ ആദ്യമായി ഗള്‍ഫിലേക്ക് പോയ ദിവസം റസിയ ഓര്‍ക്കുന്നു.വീടിന്റെ മരണനിശബ്‌ദത അവളെ ഭയപ്പെടുത്തി.മിഴിച്ച കണ്ണുകളോടെ കിടപ്പുമുറിയുടെ വാതില്ക്കല്‍ ചെന്ന് നോക്കിയപ്പോള്‍ ഉമ്മാ കട്ടിലില്‍ കിടന്ന് കരയുകയാണ്‌.ഉമ്മയുടെ മനസില്‍ അപ്പോള്‍ വഹിക്കാന്‍ പറ്റാത്തൊരു വലിയ ശൂന്യതയായിരുന്നു. രണ്ട് ചെറിയ കുട്ടികളേയും കോണ്ട് താനിനി അങ്ങോട്ട് നയിക്കാന്‍ തുടങ്ങുന്ന ഏകാന്തജീവിതത്തിന്റെ വേനല്‍ക്കാലം മുന്നില്‍ തുടങ്ങുന്നു.തന്റെ പ്രിയതമന്റെ തിരിച്ച് വരവ് ഇനി എത്രയോ ഋതുക്കളുടെ അപ്പുറമാണെന്ന അറിവ് അവരുടെ മിഴികളെ നനച്ച് കൊണ്ടേയിരുന്നു.ബാങ്കുകാരെയും മറ്റ് കടക്കാരെയും ഒറ്റക്ക് എങ്ങനെ നേരിടും എന്നോര്‍ത്തപ്പോള്‍ തലക്കുള്ളില്‍ തീക്കാറ്റ് മൂളി.

നാളിതു വരെ ഒറ്റക്ക് വീട് വിട്ട് ഇറങ്ങുക കൂടി ചെയ്യാത്ത ഉമ്മാ അത്തരമൊരു സാഹചര്യത്തില്‍ പകച്ച് പോവുക സ്വാഭാവികം.അന്ന് തനിയെ കഴിയുക ഉമ്മയ്ക്ക് ഓര്‍ക്കാന്‍ കൂടി കഴിയാത്തൊരു കാര്യമായിരുന്നു.അതു കൊണ്ട് കൂട്ടിനായി നാട്ടില്‍ നിന്നും കൌവ്വാമ്മാ എന്നൊരു വേലക്കാരിയെ കൊണ്ട് വന്നു.അതൊരല്പ്പം രസമുളള കഥയാണ്.തലക്ക് ഒരല്പ്പം നോസ്സുണ്ടായിരുന്നു അവര്‍ക്കെന്ന് അറിയാമായിരുന്നില്ല.ക്രമേണ ആ തളള ഒരു ശല്യക്കാരിയായി തീര്‍ന്നു.ഒരു ദിവസം പാതിരാത്രിയില്‍ വലിയ വായില്‍ നിലവിളിച്ച് കൊണ്ട് അവര്‍ ഉമ്മായുടെ കാലില്‍ വന്ന് കെട്ടി പിടിച്ചു.ഈ വീട് മുഴുവനും ജിന്നുകളും പിശാചുക്കളും വിഹരിച്ച് നടക്കുകയാണെന്നും, ഇരുട്ടില്‍ നിന്നും എന്തോ ഒന്ന് തന്റെ നേരെ ചീറിയടുത്തുവെന്നും പറഞ്ഞാണ്‌ കൌവ്വാമ്മ കരഞ്ഞത്.തല ശക്തിയോടെ കുലുക്കി മുടി ചിതറിച്ച് കൊണ്ട് അവര്‍ അലമുറയിട്ടു.'എനിക്കീ വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ വയ്യേ..ബദ്‌രീങ്ങളേ കാത്തോളണേ!'ഒറ്റക്കാണെങ്കിലും സാരമില്ല, ഈ ഭ്രാന്തിയെ എങ്ങനേയും പറഞ്ഞു വിട്ടാല്‍ മതി എന്നായി ഉമ്മായ്ക്ക്.

മറ്റൊരു ദിവസം കൌവ്വാമ്മയുടെ കരച്ചില്‍ കേട്ട് ചെന്ന ഉമ്മാ മൂക്ക് പൊത്തി.ഓക്കാനം തടുക്കാനായില്ല.മുറിയുടെ നിലത്ത് മലമൂത്ര വിസര്‍ജനം കഴിച്ച് അടുത്ത് മാറിയിരുന്ന് കരയുകയാണ്‌ കൌവ്വാമ്മ.അബദ്ധം പറ്റിയതോ ഹാലിളക്കമോ?കലി കയറി ഉമ്മാ വായില്‍ തോന്നിയ ചീത്തയൊക്കെ വിളിച്ചു.ഞാനല്ല,മറ്റേതോ അദൃശ്യശക്തികളുടെ പണിയാണിത് എന്നാണ്‌ കരച്ചിലിനിടയിലൂടെ കൌവ്വാമ്മ പറയുന്നത്. എന്തെങ്കിലും കൈയ്യില്‍ കിട്ടുകയാണെങ്കില്‍ ഈ അസത്തിനെ ഒറ്റ തല്ലിനു കൊന്ന് കളയാമായിരുന്നു എന്ന് ചിന്തിച്ച് പോയ വിധത്തിലാണ്‌ ഉമ്മയ്ക്ക് ദേഷ്യം വന്നത്.'എങ്ങനെയെങ്കിലും ഇവരെ ഓടിച്ച് വിട്ടില്ലെങ്കില്‍ എനിക്കും ഭ്രാന്ത് വരും'.ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.അടുത്ത ദിവസം തനിയെ ആരോടും മിണ്ടാതെ സാധനങ്ങളും കെട്ടി പെറുക്കി കൌവ്വമ്മ സ്വന്തം വഴിക്ക് പോയി.

ഉമ്മയുടെ നാട്ടില്‍ അവര്‍ പറഞ്ഞ് നടന്നു.'യാതൊരു അടവും ഇല്ലാത്ത ആ വീട്ടില്‍ എങ്ങനെയാ മനഃസമാധാനത്തോടെ കഴിയുക?കഴിക്കാനോ പച്ചചോറും മുളക് ചമ്മന്തിയും മാത്രമേ കാണൂ.നമ്മക്ക് അതൊന്നും പറ്റൂല്ല.അതു കൊണ്ട് വിട്ട് പോന്നു.'

വാപ്പായ്ക്ക് ഗള്‍ഫില്‍ ജോലി സ്ഥിരതയാവാന്‍ ഏഴെട്ട് മാസം വേണ്ടി വന്നു.അത് വരെ ദൈനന്തിന ചിലവുകള്‍ ഒപ്പിച്ചെടുക്കുന്നതിന്‌ കൂടി ഉമ്മാ വിഷമിച്ചിരുന്നു.ഭര്‍ത്താവ് ഉണ്ടായിരുന്നപ്പോള്‍ വീട്ട് കാര്യങ്ങളുടെ ഭാരം ഒരിക്കലും അവരുടെ തലയില്‍ തെളിഞ്ഞിരുന്നില്ല.ഇപ്പോഴതിന്റെ ആയാസം അതിന്റെ സര്‍വ്വ തീവ്രതയോടും കൂടി അവരുടെ ഇന്ദ്രിയങ്ങളില്‍ നിറയുന്നു.ഉമ്മയുടെ ചേട്ടത്തിയുടെ മുതിര്‍ന്ന മൂന്ന് ആണ്‍മക്കളുണ്ട്.എന്തെങ്കിലും അത്യാവശ്യത്തിന്‌ അവരെയായിരുന്നു ആശ്രയിച്ചിരുന്നത്.'സ്വന്തം മകനെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കുന്നത് ചെറിയുമ്മക്ക് നാണക്കേട് പോലെയാണ്‌.എന്തിനും നമ്മളെ ബുദ്ധി മുട്ടിച്ചോളും' എന്നുയരുന്ന പല്ലവികള്‍ വിഷമത്തോടെ ഉമ്മാ അറിയുന്നുണ്ടായിരുന്നു.

ഇക്കാക്ക അന്ന് നാലാം ക്ലാസിലാണ്‌ പഠിക്കുന്നത്.റസിയയെ കഥകള്‍ പറഞ്ഞ് കേള്‍പ്പിക്കുക,ബാലമാസികകള്‍ അനുസരിച്ച് ചിത്രകഥകളും കുട്ടിക്കവിതകളും എഴുതി ഉണ്ടാക്കുക തുടങ്ങിയ വിനോദങ്ങളുമായി അവന്‍ വീട്ടിനുള്ളിലെ സ്വയം സൃഷ്‌ടിച്ച സുന്ദരലോകത്തിലിരുന്നു.അവനും റസിയയും ഉമ്മയുടെ മാനസിക സംഘര്‍ഷങ്ങളുടെ മേഖലകളെ കുറിച്ച് അജ്ഞരായിരുന്നു.അതു കൊണ്ട് തന്നെ ഒരോ ആവശ്യങ്ങള്‍ക്കും അവനെ പറഞ്ഞയക്കാന്‍ ഉമ്മയ്ക്ക് ഏറെ പണിപ്പെടേണ്ടി വന്നു.ശബ്‌ദമുയര്‍ത്തി പേടിപ്പിച്ചാല്‍ മാത്രം ചിണുക്കത്തോടെ അവന്‍ ഇറങ്ങി പോവും.അവന്റെ കൊച്ച് കരങ്ങളും വീശിയുള്ള വാപ്പയുടേത് പോലെയുള്ള നടപ്പ് കാണുമ്പോള്‍ ഉമ്മയ്ക്ക് സങ്കടം വരും.അവനാകട്ടെ തന്റെ അന്തര്‍ലോകത്തിന്റെ മറക്ക് പുറത്തുള്ള വൈവിദ്ധ്യപൂര്‍ണമായ ഇടപെടലുകളെ കുറിച്ചെല്ലാം ആശങ്കാകുലനായിരുന്നു.ചെയ്യാന്‍ പോവുന്ന കാര്യങ്ങളെ കുറിച്ചുള്ള ചിന്ത അവന്റെ തലയെ കാര്‍ന്ന് തിന്നും.ഉദാഹരണത്തിന്‍ ലോണിന്റെ കാര്യത്തിന്‌ ഏതെങ്കിലും ബാങ്കില്‍ പോവണമെങ്കില്‍ ,അവിടെ ചെന്ന് എന്ത് പറയും? ,ആരെ കാണും ?തുടങ്ങിയ നൂറായിരം പരിഭ്രമങ്ങളോടെ , മനസില്‍ നിറയെ തയാറെടുപ്പുകള്‍ നടത്തിയാവും അവന്‍ ചെല്ലുക.നടത്തിയ തയാറെടുപ്പുകളെല്ലാം അവിടെ എത്തുമ്പോഴേക്കും ഒലിച്ച് പോയിരിക്കും.പിന്നെ ഉള്ളിലൂടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നടക്കുന്നു.ചുറ്റുമുള്ളവരെല്ലാം തന്റെ പരിഭ്രമങ്ങള്‍ കണ്ട് മനസിലാക്കുന്നു എന്ന ബോധത്തോടെ ,ചൂളിയ മനസുമായി അങ്ങനെ നടക്കുമ്പോള്‍ അവന്റെ കൈ വെള്ള വരെ വിയര്‍ത്ത് നനയുന്നു.ഒടുവില്‍ ആര്‍ജിച്ചെടുത്ത സ്വല്പം ധൈര്യം കൈമുതലാക്കി കൊണ്ട് ഏതെങ്കിലും കൌണ്ടറിന്റെ അടുത്തേക്ക് നനഞ്ഞ കൈപ്പിടിയിലെ കടലാസും നീട്ടി കൊണ്ട് ചെല്ലുമ്പോള്‍ അവിടെ ഇരിക്കുന്നവന്‍ നിഷേധത്തോടെ തല തിരിക്കുന്നു.'ഇവിടെയല്ല..'അതോടെ ചോദിക്കാന്‍ തുനിഞ്ഞതെല്ലാം തൊണ്ടയില്‍ കുരുങ്ങി പോവുന്നു.അവന്റെ ഉള്ളില്‍ ഒളിക്കാന്‍ ഇടം തേടി തല വെട്ടിച്ച് കൊണ്ട് പരക്കം പായുന്ന ഒരു പെരുച്ചായി ജനിക്കുന്നു.എല്ലാ നോട്ടങ്ങളില്‍ നിന്നും കുതറിയോടാന്‍ വിഭ്രാന്തിയോടെ അത് പരിശ്രമിക്കുന്നു.എഴുന്ന് നില്ക്കുന്ന രോമങ്ങളുമായി നികൃഷ്‌ടതയോടെ അതിന്റെ കുതിപ്പ്.അന്തര്‍ലോകത്തെ കലുഷമാക്കി കളയുന്ന ആ ചലനങ്ങളെ അവന്‌ തടുക്കാനാവില്ല.

മീനും പച്ചക്കറിയും മറ്റും അവനെ കൊണ്ട് വാങ്ങിപ്പിക്കാന്‍ ഉമ്മയ്ക്ക് ഭയമായിരുന്നു.എപ്പോഴും കച്ചവടക്കാര്‍ അവനെ പറ്റിച്ച് കളയും.കേടായ മീനും പുഴു പിടിച്ച പച്ചക്കറികളും കൊണ്ട് അവന്‍ വരും.അത് കാണുമ്പോള്‍ ഉമ്മയുടെ ക്ഷമ നശിക്കും .നീ ആണൊരുത്തനായിട്ട് ഇങ്ങനെ കഴിവില്ലാതായാലെങ്ങനെ എന്ന് വിലപിച്ച് കൊണ്ട് കണക്കിന്‌ ചീത്ത വിളിക്കും.ഒന്നിനും കൊള്ളാത്ത ചീഞ്ഞ മത്സ്യം കാണുമ്പോള്‍ വീണ്ടും കലിയടങ്ങാതെ അവനെ തല്ലാന്‍ ചെല്ലും.പിടി കൊടുക്കാതെ അവന്‍ വീടിനു പുറത്തേക്ക് ഓടുമ്പോള്‍ ഉമ്മാ വാതിലടച്ച് കുറ്റിയിടുന്നു.എന്നിട്ട് തന്റെ ദുര്യോഗങ്ങളെയെല്ലാം പഴിച്ച് ഒച്ചയിടും.ജീവിതത്തില്‍ അനുഭവവേദ്യമായി കൊണ്ടിരിക്കുന്ന മുഴുവന്‍ സംഘര്‍ഷങ്ങളും ഏകാന്തതയും കലപില കൂട്ടി സ്വൈര്യം നശിപ്പിച്ച് കൊണ്ട് ആ തലയില്‍ അപ്പോള്‍ അടയിരിപ്പുണ്ടാവും.കലങ്ങിയ കണ്ണുകളോടെ ദയനീയമായി മുറ്റത്ത് കൂടി പരുങ്ങി നടക്കുന്ന മകനെ കാണുമ്പോള്‍ ഉമ്മയുടെ വിഷമം ഇരട്ടിക്കും.കുഞ്ഞു റസിയ പരിഭ്രമത്തോടെ ഏതെങ്കിലും മൂലയില്‍ നില്പ്പുണ്ടാവും.കാരണമില്ലാത്ത ആ വിഷാദം അവരെ മുഴുവന്‍ ബാധിക്കുകയായി.
ഒറ്റപ്പെട്ട ഒരു തുരുത്തിലെ ഏകാന്തവാസം പോലെയായിരുന്നു അന്ന് ഉമ്മായുടെ ജീവിതം.കാലം ദിവസങ്ങളായി മാസങ്ങളായി ഭേദമന്യേ അവിടെ മാഞ്ഞ് പോവുന്നു.രാവിലെ എഴുന്നേറ്റ് കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞ് വിട്ട് കഴിഞ്ഞാല്‍ മൂകത മൂടിയ പുതിയൊരു ദിവസം ആരംഭിക്കുകയായി. പിന്നെ വീട്ടിനുള്ളിലെ നിശ്ചലതയില്‍ എല്ലാം തളം കെട്ടി.ഉമ്മായും ,ഉമ്മായുടെ ചിന്തകളും ,ഭയങ്ങളും എല്ലാമവിടെ മരവിച്ച് കിടന്നു.വീട്ടിനുള്ളിലെ സ്വല്പം പണികള്‍ ,തുണിയലക്ക് ,വല്ലപ്പോഴും പുല്ലരിയാന്‍ വരുന്ന കൊല്ലന്റെ ഭാര്യയുമായി രണ്ട് വാക്ക് സംസാരം.അതൊക്കെ മാത്രമായിരുന്നു ആ ഗംഭീര നിശ്ചലതയെ പോറലേല്പ്പിക്കുന്ന ചില ചെറിയ ചലനങ്ങള്‍.ഭര്‍ത്താവിന്റെ കത്തോ ഫോണോ വരാന്‍ താമസിക്കുന്നതെന്ത്?അടുത്ത മാസത്തെ പൈസ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പിച്ച് കൃത്യമായി ചിലവൊഴിക്കുന്നത് എങ്ങനെ? ഇങ്ങനെ ഓരോ കാര്യങ്ങളും ചിന്തിച്ച് കൊണ്ട് ഉച്ച കഴിയുമ്പോള്‍ കുറേ നേരം കിടക്കും.വൈകുന്നേരം ചെടികള്‍ക്ക് വെള്ളമൊഴിച്ച് കൊണ്ടിരിക്കുമ്പോള്‍ മക്കള്‍ സ്കൂളില്‍ നിന്നും മടങ്ങിയെത്തും.അതോടെ വീണ്ടും ഒരല്പം ഒച്ചയും ബഹളവും ആ ലോകത്ത് നിറയുന്നു.ഏറ്റവുമൊടുവില്‍ നിശ്ചലമായ ഒരു രാവ് കൂടി വന്ന് ചേരുന്നു.വീണ്ടും വീണ്ടും ഇങ്ങനെ ശൂന്യമായ ദിനങ്ങളുടെ ആവര്‍ത്തനം.

ഉമ്മയ്ക്ക് അന്ന് ഒന്നിനും താത്പര്യം ഉണ്ടായിരുന്നില്ല.രുചികരമായ ഒരു ആഹാരസാധനം ഉണ്ടാക്കാന്‍ കൂടി.ജീവിതത്തോടുള്ള തീവ്രമായ ആ വിരക്തിയില്‍ നിന്നും ഇപ്പോഴാണ്‌ അവര്‍ പൂര്‍ണമായി മോചിതയായത്.ജീവിതത്തിന്റെ സകല സൌഭാഗ്യങ്ങളും ഇതാ തന്നെ തേടി മടങ്ങി വന്നിരിക്കുന്നു.ഇനിയൊരു ആഗ്രഹമേ ഉമ്മയ്ക്ക് ബാക്കിയുള്ളൂ.ബാംഗ്ലൂരില്‍ എന്‍ജിനിയറിങിന്‌ പഠിക്കുന്ന മകന്‍ നല്ലൊരു നിലയിലായി കാണണം.അവന്റെ വാപ്പയ്ക്ക് ഇനിയല്പം വിശ്രമം കിട്ടണം.

പന്ത്രണ്ട് വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ കാഠിന്യം വാപ്പായെ തളര്‍ത്തി കളഞ്ഞിരുന്നു.പ്രമേഹത്തിന്റെ ചൂര്‌ ഞരമ്പുകളിലൂടെ ഊര്‍ജസ്വലതയെ കവര്‍ന്ന് കൊണ്ട് പടര്‍ന്നു.ഈയിടെ പ്രഭാതങ്ങളില്‍ ഉണര്‍ന്ന് എഴുന്നേല്ക്കുമ്പോള്‍ കൈയുടെ തള്ളവിരലുകള്‍ നിവര്‍ത്താനാവത്ത വണ്ണം മരവിച്ചിരിക്കുന്നത് വാപ്പ അറിയുന്നു.നിവര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കരബലം അപ്പാടെ ചോര്‍ന്ന് പോവുന്ന പോലെയൊരു പ്രതീതി.പേശികള്‍ തളര്‍ച്ചയോടെ ഞരങ്ങുന്നു.ഏറെ നേരം തിരുമി കഴിയുമ്പോഴാണ്‌ വിരലുകള്‍ വീണ്ടും അനക്കാന്‍ പറ്റുന്ന പരുവത്തിലെത്തുക.ഈ നിമിഷങ്ങളില്‍ രോഗപീഢകള്‍ നിറഞ്ഞ ഒരു ഭാവിയെ കുറിച്ചുള്ള ഇരുണ്ട ചിന്താശകലങ്ങള്‍ മനസില്‍ പൊന്തും.പറയാനോ കാണാനോ പറ്റുന്ന വിധമല്ല.നിരന്തരമായ അലട്ടലോ,ഭീതികരമായ പ്രവചനമോ പോലെ എന്തോ ഒന്ന്.തന്റെ ശരീരത്തിന്റെ ക്ഷീണാവസ്ഥ വാപ്പ തിരിച്ചറിയുന്നു.വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഓരൊ സന്ധികളിലും വേദനയും കടുകടുപ്പും നിറയുന്നത് പതിവായി.പഴയ ആരോഗ്യവും ഉന്മേഷവുമെല്ലാം കൊഴിഞ്ഞ് പോയി.

സിമന്റും , പൊടിയും ,യന്ത്രങ്ങളുടെ മുരള്‍ച്ചയും ,ശബ്‌ദകോലാഹലങ്ങളും നിറഞ്ഞ എത്രയെത്ര കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലാണ്‌ തന്റെ വിയര്‍പ്പ് മുഴുവന്‍ വീണ്‌ കിടക്കുന്നത്.കറുത്ത സ്വര്‍ണ്ണത്തിന്റെ തിളക്കം കണ്ട് പാഞ്ഞെത്തിയ എത്രയധികം മനുഷ്യരെ അവിടെ കണ്ടു മുട്ടി.ആര്‍ക്കോ വേണ്ടി അംബരചുംബികളായ കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുമ്പോഴും അവരെല്ലാം സ്വപ്നം കണ്ടിരുന്നത് നാട്ടിലെ ഒരു കൊച്ചു കൂരയും ,അവിടെ അവരെ ആശ്രയിച്ച് കഴിയുന്ന കുറെ ജീവിതങ്ങളുടെ സന്തോഷവുമായിരുന്നു.കാതടപ്പിക്കുന്ന ആരവങ്ങളുടെ മനം മടുപ്പിക്കുന്ന ഘോഷയാത്രയോടെ ഉയരുന്ന ഓരോ കെട്ടിടങ്ങളുടേയും അസ്തിവാരത്തിനരികെ നില്ക്കുമ്പോള്‍ വാപ്പയും അങ്ങനെയായിരുന്നു.നഷ്‌ടപ്പെട്ട് പോവുന്ന ആയുസിന്റെ കണക്ക് കൂട്ടിയെടുക്കാനാവതെയുള്ള കുഴങ്ങളിലായിരുന്നു.ഏറ്റുമാനൂരിലെ കൊച്ചു വീട്ടിനുളളിലായിരുന്നു മനസ്.തനിക്ക് വേണ്ടി നിതാന്തമായി കാത്തിരിക്കുന്ന പ്രിയപ്പെട്ടവളെ ഓര്‍ക്കും.കളി ചിരികളോടെ പാറി നടക്കുന്ന കൊച്ചു മക്കളെ ഓര്‍ക്കും.എല്ലാം ഓര്‍മ്മകള്‍ മാത്രം!ഇവിടെയുളളത് പണിയെടുക്കുന്ന ഈ ആളുകളും അവരുടെ മീതെ തിളക്കുന്ന വെയിലും.പിന്നെ ഭൂമിക്ക് മേല്‍ വലിയ വലിയ ആണികള്‍ അടിച്ച് കയറ്റുന്നതിന്റെ ചെവി തുളക്കുന്ന ശബ്‌ദവും.അത് തലക്കുളളില്‍ നിലയ്ക്കാതെ മൂളുന്നു

അങ്ങനെ ജീവിതം കടന്ന് പോകവേ,കാലബോധം തന്നെ നഷ്‌ടപ്പെടുന്നു.വീട്ടിലെ ഏതെങ്കിലും പ്രത്യേകതയുള്ള വിശേഷങ്ങള്‍ അറിയുമ്പോഴാവും കടന്ന് പോവുന്ന സമയത്തെ കുറിച്ച് ഓര്‍മ്മ വരിക.മകന്‍ ഡിസ്‌റ്റിങ്ങ്ഷനോടെ പത്താം തരം പാസ്സായ സന്തോഷവാര്‍ത്ത കേട്ട വേളയിലാണ്‌ വാപ്പ ഇത് തിരിച്ചറിഞ്ഞത്.ഞൊടിയിടയില്‍ എത്ര കാലമാണ്‌ കടന്ന് പോയത്.താന്‍ പിന്നില്‍ വിട്ടേച്ച് പോന്ന കൊച്ചു മകന്‍ ഇപ്പോഴിതാ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നു.തന്റെ കണ്‍വെട്ടത്തില്‍ നിന്നും എത്രയോ അകലെ, അവന്റെ ലോകം വികസിക്കുന്നു.അതിലൊരു പങ്കുമില്ലാതെ,അവന്റെ വളര്‍ച്ചയുടെ ഗതി മനസിലാക്കാനാവാതെ,അനുഭവപരിചയത്തിന്റെ അവശ്യമായ ഉപദേശങ്ങള്‍ കൊണ്ടവനെ അലങ്കരിക്കാനാവാതെ, ഒന്നുമറിയാതെ ഒരു അപരിചിതനെ പോലെ താനിവിടെ.വാപ്പയ്ക്ക് അതില്‍ ഏറെ ആകുലതയുണ്ടായിരുന്നു.തന്റെ ആദ്യത്തെ പൊന്നോമന പുത്രനാണവന്‍.ചെറുപ്പത്തില്‍ കൊഞ്ചലോടെ വാപ്പ എന്നുരുവിട്ട് മാറാതെ കൂടെ നടന്നവന്‍.ഈ മരുഭൂമിയിലേക്ക് ആദ്യമായി ഇറങ്ങി തിരിച്ച ദിവസത്തെ വേര്‍പാടിന്റെ നിമിഷങ്ങള്‍ വാപ്പ ഓര്‍ക്കുന്നു.ഭാര്യ വീടിന്റെ വാതില്ക്കല്‍ വേദന ഒതുക്കാനാവാതെ തല താഴ്ത്തി നിന്നു.വാടിയ മുഖത്തോടെ ഉമ്മയുടെ പിന്നില്‍ റസിയ.തിരിഞ്ഞു നോക്കാനാവാതെ ഇറങ്ങി നടന്ന തന്റെ പാന്റില്‍ പിടിച്ച് വലിച്ച് കൊണ്ട് അവന്‍ കരഞ്ഞു.'വേണ്ട,വാപ്പ പോണ്ട..ഉം..ഉം..' മുറുക്കി പിടിച്ചിരുന്ന ആ കരങ്ങളെ പറിച്ച് കളഞ്ഞിട്ട് പിന്നോക്കം തിരിയാതെ വാപ്പ നടപ്പിന്‌ വേഗം കൂട്ടി.നെഞ്ചില്‍ നിന്നും എന്തോ പറിച്ചെറിയുന്ന പോലെയായിരുന്നു അത്.നെഞ്ചിന്റെയാ നീറ്റല്‍ പിന്നീടുളള പ്രവാസ ജീവിതത്തില്‍ മുഴുക്കെ വിട്ടുമാറാതെ നിന്നു.ഇതിനിടക്ക് നാലോ അഞ്ചോ വട്ടമാണ്‌ വീട്ടില്‍ പോയിരിക്കുന്നത്.അപ്പോഴെല്ലാം മക്കളുടെ കണ്ണുകളില്‍ പ്രതിഫലിച്ച അതിഥിഭാവം വിട്ട് മാറും മുമ്പേ മടക്കം.ആ ലോകം തന്നില്‍ നിന്നും അന്യമായി തീരുന്നു എന്ന് തോന്നി.എവിടെയാണ്‌ തന്റെ ലോകം.ഈ ചെവി തുളയ്ക്കുന്ന ശബ്‌ദ കോലാഹലങ്ങളുടെ മധ്യേയോ?നിരാശയോടെ ചിന്തിച്ചിരുന്നു.

ഇന്നിപ്പോള്‍ ശരീരത്തിന്റെ ക്ഷീണാവസ്ഥയിലും തലയ്ക്കുള്ളിലെ മൂളലുകള്‍ വാപ്പായെ നിരാശപ്പെടുത്തുന്നില്ല.നെഞ്ചിലെ നീറ്റലുകള്‍ മാഞ്ഞിരിക്കുന്നു.ഭാര്യയും മകളും വന്നത് മുതല്‍ ജീവിതം ആഗ്രഹിച്ച മാതിരിയുളള ഒരു പാളത്തില്‍ യാത്ര തുടങ്ങിയിരിക്കുന്നു.ഒരു പാട് കാലത്തെ ഒറ്റപ്പെട്ട അലച്ചിലിന്‌ ശേഷം സ്വകാര്യ സാമ്രാജ്യം തിരികെ പിടിക്കാനായതിന്റെ ഉത്സാഹത്തിലായിരുന്നു വാപ്പ.'ഇത് വരെ സമ്പാദിച്ചതില്‍ എന്തെങ്കിലും ബാക്കിയുണ്ടോ?എല്ലാം കറ്റം വീട്ടുന്നതിനും മറ്റു പല വഴികളിലുമായി ചിലവായി തീര്‍ന്നില്ലേ?ഇനിയെന്തെങ്കിലും സമ്പാദിക്കാന്‍ നോക്ക്.കുടുംബത്തെ കൊണ്ട് പോയാല്‍ ഭയങ്കര ചിലവാണ്‌.ഒന്നും ബാക്കി കാണില്ല.'പലരുടേയും ഉപദേശം ഇങ്ങനെയായിരുന്നു.ആയുസ്സിന്റെ സന്തുഷ്‌ടമായ കാലം നഷ്‌ടപ്പെടുത്തി കൊണ്ട് ഒന്നും ബാക്കിയാക്കിയിട്ട് കാര്യമില്ല എന്ന് വാപ്പയ്ക്ക് നല്ല വണ്ണം അറിയാമായിരുന്നു.ഇനി ഈ വര്‍ഷം കൂടി കഴിഞ്ഞാല്‍ മകന്‍ എഞിനിയറിങ്ങ് പൂര്‍ത്തിയാക്കും.അവനേയും കൂടി ഇവിടെ കൊണ്ട് വന്ന് ഒരു ജോലിക്ക് കയറ്റി കഴിഞ്ഞാല്‍ ശേഷം സ്വസ്ഥമാവാം.

എന്നാണ്‌ അവന്റെ പരീക്ഷ?

ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ വാപ്പ,ആഹാരത്തിന്‌ ശേഷം കട്ടിലില്‍ ചാരിയിരുന്ന് ഉമ്മയോട് സംസാരിക്കുകയാണ്.പകല്‍ മുഴുവന്‍ സൈറ്റിലൂടെ ഓടി നടന്നത് മൂലം കാലിന്‌ മരവിപ്പും ,വേദനയും ഉണ്ട്.ഇടയ്ക്കിടെ കാല്‌ മടക്കി ഉപ്പൂറ്റി തിരുമി കൊണ്ട്,ചുളുചുളുപ്പിന്റെ വേദനിപ്പിക്കുന്ന രസത്തില്‍ ലയിച്ചാണ്‌ വാപ്പ ഇരിക്കുന്നത്.അടുത്ത മുറിയില്‍ ഹോംവര്‍ക്ക് ചെയ്തു കൊണ്ടിരുന്ന റസിയക്ക് അവരുടെ ശബ്‌ദം നേരിയതായി കേള്‍ക്കാമായിരുന്നു.

'അടുത്ത മാസത്തിലാണ്‌.അതും കൂടി കഴിഞ്ഞാല്‍ പിന്നെ ഒരു സെമ്മ്‌ കൂടിയേ ഉള്ളൂ.ആറേഴ് മാസമായില്ലേ പാവം ഒറ്റയ്ക്ക്!ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ മാസത്തിലൊരിക്കല്‍ അവന്‍ വീട്ടില്‍ വരുന്നതായിരുന്നു.വരുമ്പം മുടിയും താടിയുമൊക്കെ നീണ്ട് രൂപം കാണണം.മുഷിഞ്ഞ തുണികള്‍ ഒരു ബാഗ് നിറയെ കാണും.ഒക്കെ അലക്കി കൊടുത്ത് വീട്ടില്‍ നിന്നും നല്ല കോലത്തില്‍ ഞാന്‍ പറഞ്ഞ് വിടും.ഇപ്പം എന്താണാവോ അവസ്ഥ?'

'ആണ്‍ കുട്ടികള്‍ അങ്ങനെ ഒറ്റക്കെല്ലാം താമസിച്ച് പഠിക്കണം.എന്നാലെ ജീവിതത്തെ കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണ കൈവരൂ.'

'ഏതായാലും പഠിത്തം കഴിഞ്ഞാല്‍ എത്രയും വേഗം അവനെ ഇങ്ങോട്ട് കൊണ്ട് വരണം.'

'ആ.. നിനക്ക് നിന്റെ മകനെ കുറിച്ച് മാത്രമാണല്ലോ ടെന്‍ഷന്‍. ഞാനൊരു പാവം എത്രയോ കാലം ഇവിടെ ഒറ്റക്ക് കിടന്നു.അന്നു പോലും നിനക്ക് ഇത്ര അങ്കലാപ്പ് ഉണ്ടായിരുന്നില്ലല്ലോ?'

'ഓ..പിന്നെ'

'ഹ..ഹ.'

'അത് കൊണ്ടല്ലേ ഞാനിങ്ങോട്ട് പോന്നത്?'

ഉം..

റസിയ എവിടെ?

അപ്പുറത്തിരുന്ന് ഹോംവര്‍ക്ക് ചെയ്യുന്നു.

ഉം.

റസിയയുടെ മനസ് അപ്പോഴാ ശബ്‌ദവീചികളുടെ ലോകത്ത് നിന്നും ദൂരെ പോയിരുന്നു.അവളുടെ മനസിലൂടെ ഒരു പാട് കാര്യങ്ങള്‍ കയറി ഇറങ്ങി..ഒരു അടുക്കും ചിട്ടയും ഇല്ലാതെ നിരവധി ചിന്തകള്‍.ഇവിടുത്തെ തന്റെ കൂട്ടുകാര്‍ക്കിടയിലുള്ള ആണ്‍ പെണ്‍ സൌഹൃതങ്ങളിലെ പുത്തന്‍ കൌതുകങ്ങളും സ്വാതന്ത്ര്യവും ഓര്‍ത്തു.നാട്ടിലെ ചിട്ടവട്ടങ്ങള്‍ നിറഞ്ഞ കോണ്‍വന്റ് സ്കൂളില്‍ സഹപാഠികളെല്ലാം എന്തൊരു മര്യാദക്കാരായിരുന്നു.അവര്‍ നാണത്തോടെ തലകുനിച്ച് നടന്നു.ഒതുക്കത്തോടെ സംസാരിച്ചു.അത്തരം മൂല്യബോധം ഒന്നും ഇവിടെയില്ല.'നഗരം എന്റെ ചിന്തകളില്‍ നിന്നും രീതികളില്‍ നിന്നും വ്യത്യസ്ഥപ്പെട്ടിരിക്കുന്നു.അതിലേതാണ്‌ ശരി ഏതാണ്‌ തെറ്റ് എന്ന് പറയാന്‍ എനിക്കറിയില്ല.എന്നാല്‍ ആ പൊരുത്തക്കേട് ഞാന്‍ ആഴത്തില്‍ അനുഭവിക്കുന്നുണ്ട്.'ഇക്കാക്കയുടെ ഡയറിയില്‍ നിന്നും വായിച്ചത് അവളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു. വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇക്കാക്ക അന്നത് തട്ടിപ്പറിച്ചു.'വേറൊരാളുടെ ഡയറി ഒരിക്കലും അനുവാദമില്ലാതെ വായിക്കരുത്' എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു.റസിയ പിണക്കത്തോടെ മുഖം വീര്‍പ്പിച്ചു.'പണ്ട് ഇക്കാക്ക ചിത്രകഥ ഉണ്ടാക്കുമ്പോഴും എഴുതുമ്പോഴുമെല്ലാം എന്നെ കാണിക്കുമായിരുന്നു.ഇപ്പോ ബാംഗ്ലൂരില്‍ പോയതില്‍ പിന്നെ ഭയങ്കര ജാഡയാ,അല്ലേ?'

ഇങ്ങനെ ഒരു പാട് ആലോചനകളും ഓര്‍മ്മകളും മേഞ്ഞ് നടക്കുന്ന മനസ്സോടെ റസിയ ഹോംവര്‍ക്കുകള്‍ പൂര്‍ത്തിയാക്കി.പുസ്തകങ്ങള്‍ അടച്ച് മേശപ്പുറത്ത് അടുക്കി വച്ചു.വാപ്പായും ഉമ്മായും ഉറങ്ങി കഴിഞ്ഞിരുന്നു.സമയം നോക്കി.പതിനൊന്നേ മുക്കാല്‍.രാത്രിയുടെ നിശബ്‌ദതയാണ്‌ അവള്‍ക്ക് ചുറ്റും.ഇനിയെന്തെങ്കിലും ചെയ്ത് തീര്‍ക്കാനുണ്ടോ എന്നവള്‍ ഒരു വട്ടം ആലോചിച്ചു. ലൈറ്റ് അണച്ച് കിടക്കാന്‍ തയാറെടുത്തു.അപ്പോഴതാ ആ നിശബ്‌ദതയുടെ മീതെ ദൂരെ നിന്നും ഏതോ സ്ത്രീയുടെ ദയനീയമായ കരച്ചില്‍...

അവള്‍ അമ്പരന്നു.തനിക്ക് തോന്നിയതാണോ?വീണ്ടും കാതോര്‍ത്ത് നോക്കി.ഒരു നിമിഷം കൊടിയ നിശബ്‌ദത.അതേ ദയനീയ ശബ്‌ദം വീണ്ടും അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തി.ഏതോ സ്ത്രീയുടെ സഹായം തേടിയുള്ള ദീനമായ വിലാപമാണ്‌.കര്‍ട്ടണ്‍ മാറ്റി അവള്‍ ജനലിനിടയിലൂടെ പുറത്തേക്ക് നോക്കി.ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യ.ആരോ അപ്പുറത്തെ ഫ്ലാറ്റിന്റെ മറവില്‍ നിന്നും ഇരുളിലേക്ക് ഓടുന്നത് കണ്ടു.എന്താണ്‌ സംഭവിച്ചത്?

'ഇവിടെ ആരും ആരെയും ശ്രദ്ധിക്കുന്നില്ല!'

To Be continued....

'ബൃഹത്തായ പോക്രിത്തരം'

Author: ezhuthukaran / Labels: ,

നിരൂപക ശ്രേഷ്‌ഠന്‍ ശ്രീമാന്‍ 'സി ബി' കഴിഞ്ഞ ദിവസം പോക്കിരി രാജ എന്ന ചിത്രം കണ്ടു.എന്നിട്ട് 'മാസ് മസാല',എന്റെര്‍ടെയിനര്‍ ,തുടങ്ങിയ പഴകിയ വിശേഷണങ്ങളെ വീണ്ടും പൊടി തട്ടി ഉപയോഗിക്കാനുള്ള മടി കൊണ്ട് അങ്ങനെ വിഷണ്ണനായി ഇരുന്നു.ഒരേ മാതിരി സിനിമകള്‍ ഇറക്കി വിടാന്‍ സിനിമാക്കാര്‍ക്കും കാണാന്‍ കാഴ്ചക്കാര്‍ക്കും മടി ഉണ്ടാവില്ലായിരിക്കാം.എന്നാല്‍ ഒരേ മാതിരി നിരൂപണങ്ങള്‍ എഴുതി കൊണ്ടിരിക്കാന്‍ തനിക്കില്ലേ വിരസത!അങ്ങനെ കലിപ്പോടെ വിശേഷിപ്പിച്ചു.'ബൃഹത്തായ പോക്രിത്തരം'.

രാജമാണിക്യാനന്തര മമ്മൂട്ടി മാസ് ചിത്രങ്ങളുടെ ഫോര്‍മുലയില്‍ മറ്റൊരെണ്ണം കൂടി.സംഗതി കൊള്ളാമെന്ന് തോന്നി-മമ്മൂട്ടിയുടെ ചില പഞ്ച് സീനുകളില്‍ തീയേറ്റര്‍ ഇളകി മറിയുന്നത് കണ്ടപ്പോള്‍!...ആഹാ താരാഹ്ലാദം!.എന്നാല്‍ ബെല്ലാരിരാജയുടെ പാത്ര സൃഷ്‌ടിയിലെ കരുത്ത് പതിവ് പോലെ ഇതിലും ആവര്‍ത്തിക്കാനായില്ല.സംഘട്ടന രംഗങ്ങളിലെ തീ പാറുന്ന പുതിയ മുഖമായ പൃഥ്‌വി.ഇവര്‍ ചേരുമ്പോള്‍ മറ്റെന്താണ്‌ നിങ്ങള്‍ പ്രതീക്ഷിക്കുക എന്ന്‌ എല്ലാവരും ചോദിക്കുന്നു..പ്രതീക്ഷിക്കുന്നത് വിളമ്പി കൊടുക്കുന്ന ഒരു പരിപാടി ആണല്ലോ ഇപ്പോള്‍ സിനിമ..

യഥാര്‍ത്ഥ പോക്കിരികള്‍ രണ്ട് പേരാണ്‌.ഉദയ്-സിബി!!!യൂ ഡൂ,ഐ ഡൂ.എന്ന മമ്മൂക്കായുടെ ഇംഗ്ലീഷ് പോലെയാണ്‌ ഈ ഗജപോക്കിരികളുടെ തിരക്കഥ.പുകഴ്ത്താനാണെങ്കില്‍ ഇങ്ങനെ പുകഴ്ത്താം.തിരക്കഥയുടെ യമണ്ടന്‍ നിയമാവലികളൊക്കെ തിരുത്തി കുറിക്കാന്‍ കെല്പ്പുള്ള 'സിംഗങ്ങള്‍'..ആദിമദ്യാന്ത പൊരുത്തമുള്ള ഒരു കഥ സിനിമകള്‍ക്ക് ആവശ്യമാണെന്ന അന്തവിശ്വാസമൊക്കെ തിരുത്തി കുറിക്കാന്‍ ധൈര്യം കാട്ടുന്ന ഉത്പതിഷ്ണുക്കള്‍.നിലവാരമില്ലാത്ത കഥാസന്ദര്‍ഭങ്ങളും തമാശകളും ആസ്വദിക്കാന്‍ കെല്പില്ലാത്തവരുടെ വിമര്‍ശനശരങ്ങളെ മുഖവിലക്കെടുക്കാത്ത രചനാപാടവം!!!ആഹാ?

വൈശാഖ്‌.അദ്ദേഹം സ്വന്തം ജോലി ഭംഗിയായിട്ട് തന്നെ നിര്‍വഹിച്ചു.സിനിമയെ ആസ്വദിക്കാനാവുന്ന ഒരു ഉത്പന്നമാക്കി കയ്യില്‍ തന്നു.പിന്നെ താങ്കളെ പോലെ നല്ല സംവിധായകരില്‍ നിന്നും മഹനീയമായ ഒരു ആദ്യ സൃഷ്‌ടി പ്രതീക്ഷിക്കുന്നു എന്നൊന്നും പറയാനുള്ള കരളുറപ്പ് വര്‍ത്തമാന മലയാളസിനിമക്ക് ഇല്ലല്ലോ?ജീവിച്ച് പോട്ടെ ചേട്ടാ എന്നാവും മറുപടി എന്ന് ഊഹിക്കുന്നു.

ഇതിന്റെ എഡിറ്റിങ്ങില്‍ ചില വ്യത്യസ്ഥതകള്‍ പുലര്‍ത്തി കണ്ടപ്പോള്‍ എഡിറ്ററുടെ പേര്‌ വായിക്കാതെ പോയതില്‍ സങ്കടപ്പെട്ടു.

Verdict-മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ എന്ന് മാര്‍ക്സ് പറഞ്ഞു.മിക്ക സിനിമയും ഇന്ന് അങ്ങനെ തന്നെ.എന്നാല്‍ കറുപ്പ് വലിക്കുന്നതും ചില മിഥ്യാഭ്രമങ്ങളും തലവേദനയും ഒഴിച്ച് നിര്‍ത്തിയാല്‍ രസകരമായ ഏര്‍പ്പാട് തന്നെയാണല്ലോ.അതു കൊണ്ട് മടിക്കേണ്ട ധൈര്യമായിട്ട് ഇതിലേ ഇതിലേ...

ശിഥിലവീചികള്‍ -2

Author: ezhuthukaran / Labels:

2



(റസിയ ഇക്കാക്കക്ക് എഴുതി,
ഏനിക്ക് ഇവിടുമാണോ അതോ നാടാണോ ഇഷ്ടം എന്നു ഇക്കാക്കാ ചോദിച്ചില്ലേ?തീര്‍ച്ചയായും ഇപ്പോള്‍ ഇവിടം തന്നെ!)


റസിയ തന്റെ ബന്ധുക്കളെ രണ്ട് വിഭാഗത്തിലാണു ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഒരു കൂട്ടര്‍ ഒരു വിധത്തിലുള്ള അടുപ്പത്തിനും വരാതെ ദൂരേക്കു തെറിച്ച് പോവുന്നു.വാപ്പായുടെയും ഉമ്മായുടെയും കൂടപ്പിറപ്പുകളെയും മക്കളെയും മാത്രം എണ്ണിയാലും അവള്‍ ഉള്‍പ്പെട്ടിരുന്നത് വളരെ വലിയ ഒരു കുടുംബത്തിലാണു.എന്നാല്‍ അവരില്‍ ഏറിയ പങ്കും ഈ പറഞ്ഞ ഗണത്തില്‍ പെടുന്നവരായിരുന്നു.ശേഷിച്ചവര്‍ തന്നെ അവള്‍ ആഗ്രഹിച്ച വിധത്തില്‍ ബന്ധുത്വം കാത്ത് സൂക്ഷിച്ചവര്‍ ആയിരുന്നില്ല.അവര്‍ക്കു പഥ്യം പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഒക്കെയായിരുന്നു.അവരുടെ വീട്ടില്‍ നടക്കുന്ന ഓരോ കാര്യത്തിനും ഉമ്മായുടെ കഷ്ടപ്പാടിനും മീതെ ആ പരിഹാസച്ചിരി മുഴങ്ങുന്നത് അവള്‍ കേട്ടിരുന്നു.കഷ്‌ടപ്പാടിന്റെ കാലത്ത് വാപ്പയെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നത് ഉമ്മ പറഞ്ഞ് അവള്‍ക്കറിയാം.


വാപ്പക്ക് അടുപ്പമുണ്ടായിരുന്നത് മൂത്ത ഇത്തത്തായോട് മാത്രമാണ്‌.ആ മൂത്തുമ്മായുടെ വീട്ടില്‍ തന്നെ ഒരിക്കലെ അവള്‍ പോയിട്ടുള്ളൂ.ചെറുപ്പത്തില്‍ ഇക്കാക്കാ ഇടയ്ക്കൊക്കെ അവിടെ പോവുമായിരുന്നു.തിരികെ വരുമ്പോള്‍ മൂത്തുമ്മാ എടുത്തു കൊടുത്ത പുതിയ വസ്ത്രങ്ങളും കൊണ്ട് വരും .അങ്ങനെ അവളൊരിക്കല്‍ വഴക്കുണ്ടാക്കി പോയതാണ്‌.അവിടെ വലിയ വീടിനുള്ളില്‍ ചെന്നപ്പോള്‍ പരിഭ്രാന്തയായി, നാണത്തോടെ വാപ്പായുടെ പാന്റില്‍ പിടിച്ച് കാലിന്റെ മറവില്‍ ഒളിച്ചു.അത് മാത്രമാണ്‌ ഓര്‍മ്മ.മൂത്തുമ്മ പണ്ട് ഒരു പാട് സഹായിച്ചിട്ടുണ്ടെന്നു ഉമ്മാ പറയാറുണ്ട്.വാപ്പാക്ക് വിസ എടുത്ത് പോവാന്‍ പണം കൊടുത്തത് മൂത്തുമ്മയാണ്‌.

മറ്റുളള ബന്ധുക്കളില്‍ നിന്നൊക്കെയും കളിയാക്കലുകളാണ്‌ അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുളളത്.നേരെ ചിരിച്ച് കാണിക്കുന്നവരില്‍ നിന്നു തന്നെ വളഞ്ഞ വഴിയില്‍ അവളത് അഭിമുഖീകരിച്ചിട്ടുണ്ട്.നമ്മെ ഇച്‌ഛാഭംഗത്തിലേക്ക് താഴ്ത്തി വിടുന്ന രീതിയിലുളള പരിഹാസം.അതില്‍ നിന്നും രക്ഷ നേടിയിരിക്കുന്നു.ഇവിടെ ഇത്തിരി പോന്ന സ്വന്തം സാമ്രാജ്യത്തില്‍ അവള്‍ക്ക് സ്വച്‌ഛന്ദമായി രാജകുമാരിയെ പോലെ നടക്കാം.

സ്കൂളില്‍ നിന്നും കോര്‍ണിഷിന്റെ കരയിലൂടെ ഇളം നീല നിറത്തിലുളള ഓളങ്ങള്‍ കൂര്‍ത്ത അഗ്രങ്ങളുണ്ടാക്കി ചാഞ്ചാടുന്നത് നോക്കി കൊണ്ട് മടങ്ങവേ, അവളുടെ ഓര്‍മ്മകള്‍ ഉണര്‍ന്നു.അസ്ഥിയിലൂടെ പിടിച്ച് കയറുന്ന സങ്കോചങ്ങളുടെ എത്രയധികം വലകള്‍ മുറിച്ച് കടന്നായിരുന്നു മുമ്പ് തന്റെ മടക്കയാത്ര.

സ്കൂള്‍ വിട്ട് കഴിഞ്ഞാല്‍ പിന്നെ ബസ്സിനു വേണ്ടിയുളള കാത്തുനില്പ്പാണ്‌.ചെറുപ്പത്തില്‍ ഇയ്ക്കാക്കയും അവളും സ്കൂള്‍ വണ്ടിയിലാണ്‌ പൊയ്ക്കൊണ്ടിരുന്നത്.കുറച്ച് മുതിര്‍ന്ന് ഇക്കാക്ക ബസ്സില്‍ പോയി തുടങ്ങിയതോടെ അവള്‍ക്കും അതിനായി താത്പര്യം.ഇക്കാക്കയുടെ പ്രവര്‍ത്തികളും അനുഭവങ്ങളും ആയിരുന്നല്ലോ അവള്‍ മാതൃക ആക്കിയിരുന്നത്!എന്നാല്‍ അന്നതിനു ഉമ്മാ സമ്മതിച്ചില്ല.'നീ പെണ്ണല്ലേ?ബസ്സിലൊന്നും വലിഞ്ഞു കയറി വരേണ്ട' എന്നതായിരുന്നു ന്യായം.ഇക്കാക്ക താന്‍ വലിയ ആളായി എന്നതിന്റെ ബഹുമതിയായി അത് കൊണ്ട് നടക്കുകയും ചെയ്തു.പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇക്കാക്ക ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയതിനും ശേഷമാണ്‌ അവള്‍ ബസ്സില്‍ പോയി തുടങ്ങിയത്.പത്താം ക്ലാസിലായതോടെ സ്പെഷ്യല്‍ ക്ലാസ് മൂലം സ്കൂള്‍ വണ്ടിയില്‍ പോവാന്‍ സാധ്യമല്ലാതാവുകയായിരുന്നു.

ഒരു മാസം കൊണ്ട് അവള്‍ ബസ്സ് യാത്ര പാടെ മടുത്തു.സ്കൂള്‍ വിട്ട് നാലര തൊട്ട് തുടങ്ങുന്ന കാത്ത് നില്പ്പാണ്‌.'എസ് റ്റി' പിള്ളേരെ കണ്ട് ഒരൊറ്റ ബസ്സ് പോലും നിര്‍ത്തില്ല.ചില ബസ്സുകള്‍ നിര്‍ത്താനെന്ന ഭാവേന മെല്ലെ വന്നെത്തുന്നു.കുട്ടികള്‍ കയറുവാന്‍ ഓടി ചെല്ലുമ്പോള്‍ സ്പീട് കൂട്ടി പാഞ്ഞ് കളയുന്നു.ഈ ക്രൂര വിനോദം തുടര്‍ന്ന് കൊണ്ടിരിക്കും .അവരെ സംബന്ധിച്ചിടത്തോളം ഈ പിള്ളേര്‍ വലിയ ബാഗുകളുമായി കയറി രണ്ട് പേര്‍ക്കുളള സ്ഥലം അപഹരിക്കുന്നു.ഒരു ഒറ്റ തുട്ടോ മറ്റോ മാത്രമാണ്‌ കിട്ടുക.എന്തിനാണീ വയ്യാവേലി?

അങ്ങനെ മുഷിപ്പോടെ ഒന്നൊന്നര മണിക്കൂര്‍ നിന്ന് കഴിയുമ്പോള്‍ കനിവ് തോന്നി ഏതെങ്കിലും ബസ്സുകാരന്‍ വണ്ടി നിര്‍ത്തുന്നു.പിന്നെ ഉന്തും തള്ളുമാണ്‌.ബസ്സിനുള്ളിലേക്ക് ചെന്നെത്താനുളള ശ്രമകരമായ നിമിഷങ്ങള്‍.അപ്പോഴേക്കും ആ ബഹളത്തിനിടയിലൂടെ നിങ്ങള്‍ അകത്തേക്ക് ഞെരുക്കപ്പെട്ട് കഴിഞ്ഞിരിക്കും.ഒരിഞ്ച് സ്ഥലം കൂടി ബാക്കിയില്ലാതെ നിറയ്ക്കപ്പെട്ട് കഴിയുമ്പോള്‍ ബസ്സ് മെല്ലെ യാത്ര തുടങ്ങുന്നു.

ബസ്സിനുള്ളില്‍ മുഷിഞ്ഞ ഒരു ചൂട് വായു നിറഞ്ഞിട്ടുണ്ടാവും ഏതെങ്കിലും കമ്പിയില്‍ മുറുകെ പിടിച്ച് കൊണ്ട് അവള്‍ നില്ക്കും.ബസ്സില്‍ നിന്നും ഇറങ്ങി കഴിഞ്ഞാലും ആ ഇരുമ്പിന്റെ ഗന്ധം കയ്യില്‍ ബാക്കി കിടക്കുന്നു.തുടക്കത്തില്‍ അവള്‍ക്കത് തലകറക്കം നല്കുന്ന മണമായിരുന്നു.പിന്നെ ശീലമായി.മുറുകെ പിടിച്ച് നിന്നാലും ഓരോ ബ്രേക്കിങ്ങിനും ചരിഞ്ഞ് വീഴാതെ നില്ക്കുക ശ്രമകരമാണ്‌.അതു പോലെയുളള പോക്കാണ്‌!ഓരോരുത്തരേയും അസഹ്യതയോടെ തള്ളീ മാറ്റി കൊണ്ടും ശകാരിച്ച് കൊണ്ടും കണ്‍ടക്ടര്‍ ഇടയിലൂടെ വിരകി നടക്കുന്നുണ്ടാവും.അയാളുടെ കണ്ണുകളിലെ അമര്‍ഷവും വെറുപ്പും കാണുമ്പോള്‍ ബസ്സില്‍ കയറിയത് വലിയൊരു കുറ്റമായെന്ന് തോന്നി പോവും.

ഇറങ്ങാനുളള സ്ഥലം അടുക്കാറാവുന്നതോടെ റസിയയുടെ നെഞ്ചിടിപ്പ് കൂടുന്നു.തന്റെ സ്‌റ്റോപ്പില്‍ മറ്റാരെങ്കിലും കൂടി ഇറങ്ങാനുണ്ടാവണേ എന്നവള്‍ പ്രാര്‍ത്ഥിക്കുന്നു.തിരക്കിനിടയിലൂടെ സാഹസപ്പെട്ട വാതിലിനടുത്തേക്ക് നീങ്ങുന്നു.മിക്കവാറും ആ സ്‌റ്റോപ്പില്‍ അവള്‍ മാത്രമേ ഇറങ്ങാന്‍ ഉണ്ടാവാറുള്ളൂ.വാതിലിനടുത്ത് അവള്‍ ആശയറ്റ് നില്ക്കുന്നു.'ഇവിടെ ആളിറങ്ങാനുണ്ട്'.

'കിളി' അവള്‍ പറയുന്നത് വ്യക്തമായി കേട്ടിട്ടുണ്ടെങ്കിലും ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് ഒന്നുമറിയാത്തത് പോലെ രസിച്ച് നില്ക്കും.തന്റെ സ്‌റ്റോപ്പ് ഇതാ അടുക്കുന്നു..അവള്‍ വീണ്ടും ആളിറങ്ങാനുണ്ടെന്ന് അറിയിക്കും.അയാള്‍ ബസ്സ് നിര്‍ത്താനുളള ബെല്ലു കൊടുക്കാതെ അവളുടെ ദീനതയെ നിശബ്‌ദമായി പരിഹസിച്ച് നില്ക്കുന്നു.അവള്‍ക്ക് വല്ലാത്ത അപകര്‍ഷത തോന്നുന്ന നേരമാണത്.ഒരു വാക്കും പുറത്ത് വരാത്ത നിലയില്‍ അവളുടെ ലോകം ആ ബോധത്താല്‍ നട്ടം തിരിയുന്നു.എന്നും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യമാണത്.അതിനായാണ്‌ അവള്‍ അവിടെ ഇറങ്ങാനുളള മറ്റൊരു യാത്രികനെ പ്രതീക്ഷിക്കുന്നത്.സ്‌റ്റോപ്പ് കഴിഞ്ഞ് പിന്നേയും കുറേ ദൂരം മുന്നോട്ട് പോയി കഴിയുമ്പോള്‍ അയാള്‍ അവളെ നോക്കി പുകയില കറ പുരണ്ട വിടവുളള പല്ലു കാട്ടി ഒരു അശ്ലീല ചിരി പൊഴിക്കുന്നു.അതിന്റെ ചൂടില്‍ അവള്‍ വിളറി നില്ക്കവേ അയാള്‍ വിജയിയുടെ ഭാവത്തില്‍ വണ്ടി നിര്‍ത്താനുളള ബെല്ലു കൊടുക്കുകയായി.'ഉമ്മൂമ്മ ഇറങ്ങിക്കോട്ടെ'.വണ്ടി നിര്‍ത്തി നിര്‍ത്തിയില്ല എന്ന നിലയില്‍ പതിയെയാവുന്ന അവസരത്തില്‍ അവള്‍ ആശ്വാസത്തോടെ ചാടിയിറങ്ങും.

ഈ കളി ആവര്‍ത്തിക്കുന്ന ഒന്നു രണ്ട് കിളികളുണ്ട്!വല്ലാത്ത വെറുപ്പാണ്‌ അവള്‍ക്കുളളത്.എന്തിനാണ്‌ അവര്‍ ഇങ്ങനെ പെരുമാറുന്നത്?തലയില്‍ മഫ്ത ഉളളത് കൊണ്ടാവണം തന്നെ ഉമ്മൂമ്മാ എന്ന് വിളിച്ച് കളിയാക്കിയത്.അതില്‍ അവള്‍ക്ക് വിഷമമില്ല.അതിനെ

നേരിടാന്‍ വാപ്പായില്‍ നിന്നും പകര്‍ന്ന് കിട്ടിയ ശക്തമായ മതനിഷ്‌ഠയുടെ ബലമുണ്ട്.ഫ്രാന്‍സില്‍ മഫ്ത ഇട്ടതിന്റെ പേരില്‍ കുട്ടികളെ സ്കൂളുകളില്‍ നിന്നും പുറത്താക്കുന്നതിന്റെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യവും സങ്കടവും വരാറുണ്ട്.എന്തിനാണ്‌ എല്ലവരും ഇങ്ങനെ പെരുമാറുന്നത്?

ഇത്തരത്തിലുളള ഓരോ കാര്യങ്ങള്‍ ചിന്തിച്ച് കൊണ്ട് അവള്‍ വീടിന്റെ നേരെ നടക്കും .പട്ടി തോമന്റെ വീടിനു മുന്നിലൂടെ കടന്ന് പോവുമ്പോള്‍ പരിഭ്രമത്തോടെ ഒളികണ്ണിട്ട് ഗെയ്റ്റിനകത്തേക്ക് നോക്കും.അയാളുടെ കറുത്ത ഭീമാകാരനായ നായ നെഞ്ചിനുള്ളില്‍ ആഴത്തില്‍ പുളിപ്പ് അനുഭവപ്പെടുത്തുന്ന പല്ലും ഇളിച്ച് കാട്ടി മുറ്റത്ത് നില്പ്പുണ്ടോ?അവളുടെ പരിഭ്രമത്തിനൊരു കാരണമുണ്ട്.കുറച്ച് നാള്‍ മുന്പ് വാപ്പ ലീവില്‍ വന്നിട്ട് പോയ സമയം.അങ്ങനെ വാപ്പ പോയി കഴിഞ്ഞ് ഉടനെയുള്ള കുറച്ച് നാളുകളില്‍ അവളും ഉമ്മായും അനുഭവിക്കുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്.ഉമ്മായുടെ ഭീതിയും ആഴത്തില്‍ വേദനിക്കുന്ന വിരഹാര്‍ത്തമായ മുഖവുമാണ്‌ അവള്‍ക്കാ വികാരം സമ്മാനിക്കുന്നത്.അന്നും അതേ പോലെ വീട്ടിലെ നിശബ്‌ദതയില്‍ നിന്നും ഒന്നിനും ഉത്സാഹമില്ലാതെ അവള്‍ സ്കൂളിലേക്ക് ഇറങ്ങി തിരിച്ചു.മതിലുകളിലൊക്കെ ഒരു ചുവരെഴുത്ത് കണ്ടു.'ദളിത് യുവതിയെ ബലാത്സംഗം ചെയ്ത പട്ടി തൊമ്മനെ അറസ്റ്റ് ചെയ്യുക.'അത് വായിക്കുമ്പൊള്‍ അവള്‍ക്കുണ്ടായ ഞെട്ടല്‍ എത്രത്തോളമെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെയും ബലാത്സംഗം ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ അവള്‍ ദിവസവും പത്രങ്ങളില്‍ വായിക്കാറുണ്ട്.എന്നാല്‍ ഇപ്പോഴിതാ അത്തരമൊരു സംഭവം ഞങ്ങളുടെ ഇത്രയും തൊട്ടടുത്ത്!അവള്‍ക്ക് വിശ്വസിക്കാനായില്ല.

സാധാരണ അവള്‍ രാവിലെ സ്കൂളിലേക്ക് പോവുമ്പോള്‍ തോമ്മാ വീടിന്റെ മുറ്റത്ത് പല്ലു തേച്ച് കൊണ്ട് നില്ക്കുന്നത് കാണാറുണ്ട്.കൈലിയും കൈയില്ലാത്ത ഒരു വെളള ബനിയനും ആയിരിക്കും വേഷം.അയാളുടെ ഭാര്യ ജര്‍മ്മനിയില്‍ നഴ്സാണ്‌.അങ്ങേര്‍ക്കു കൂട്ടായി വീട്ടില്‍ ആ പട്ടി മാത്രമേയുള്ളൂ.അതൊരു ഒന്നാന്തരം പട്ടിയാണ്‌ആരും കണ്ടാല്‍ ഭയന്ന് പോവുന്ന ഇനം.എന്ത് വലുപ്പം!റസിയക്ക് അതിനെ കാണുന്നതേ ഭയങ്കര പേടിയായിരുന്നു.അതിന്റെ കുര ഉയര്‍ന്നു കേട്ട വേളയിലൊക്കെ വിറച്ച് കൊണ്ട് അവള്‍ ഓടിയിട്ടുണ്ട്ചുവരെഴുത്ത് വായിച്ച് കഴിഞ്ഞപ്പോഴും അതേ വിറയല്‍!ആ നായയുടെ കൂര്‍ത്ത പല്ലും തൂങ്ങിയാടുന്ന നാവും തന്റെ നഗ്നശരീരത്തിനു നേരെ പാഞ്ഞു വരുന്നത് പോലെ അവള്‍ക്ക് തോന്നി.ആ പല്ലു ഒരു പുളിപ്പ് ഉണ്ടാക്കി നെഞ്ചിലേക്ക് ആഞ്ഞ് കയറുന്നു.ഉള്ളില്‍ ഭീതിയുടെ കാറ്റഴിച്ച് വിട്ട അവസ്ഥ.ഉമ്മായും ഞാനും ഇവിടെ ഒറ്റക്കാണല്ലോ എന്ന ചിന്ത ഒരു പുതിയ അറിവ് പോലെ ഗ്രസിച്ചു.തന്റെ സ്ത്രീ ശരീരത്തിനു നേരെ എവിടെ നിന്നൊക്കെയോ തുറിച്ച് നോക്കുന്ന ചെന്നായ കണ്ണുകളെ അവള്‍ ഭയന്നു.

ആ സമയത്ത് തോന്നിയ ഭയപ്പാടുകള്‍ ക്രമേണ മാഞ്ഞ് പോയെങ്കിലും ഇന്നും തിരിച്ചറിയാനാവാത്ത ഒരു പരിഭ്രമം ബാക്കിയുണ്ട്.ജാമ്യത്തിലിറങ്ങിയ 'പട്ടി തൊമ്മന്' ആ
വീട്ടിനുള്ളില്‍ തന്നെ അടച്ചിരിപ്പുണ്ടല്ലോ.റസിയ അയാളെ പിന്നീട് പുറത്ത് കണ്ടിട്ടില്ല.എന്നാല്‍ എല്ലവരേയും പേടിപ്പെടുത്തി കൊണ്ട് ആ നായ ഇപ്പോഴുമുണ്ട്.അതിന്റെ കൂര്‍ത്ത പല്ലുകളും.

വീട്ടിലേക്ക് തിരിയുന്ന കലിങ്കിന്റെ വക്കില്‍ ,കൈലി മടക്കി കുത്തി തുട വികൃതമായി പുറത്ത് കാട്ടി കൊണ്ട് നാലഞ്ച് പൂവാലന്മാര്‍ ഇരിപ്പുണ്ട്.നായയുടെ കൂര്‍ത്ത പല്ലുകള്‍ ആഴ്ന്നിറങ്ങുന്നതിന്റെ പുളിപ്പ് വീണ്ടും തികട്ടി വരും.അവള്‍ തല കുനിച്ച് അവര്‍ ഇരിക്കുന്നതിന്റെ മറുകര പറ്റി ഒതുങ്ങി നടക്കും.അവരുടെ നോട്ടവും കോപ്രായങ്ങളും ചിലപ്പോള്‍ വന്നു വീഴാവുന്ന ഒറ്റപ്പെട്ട കമന്റുകളും!കണ്ണും കാതും അടച്ച് പിടിച്ച് എത്രയും വേഗം ആ ചുറ്റുപാടില്‍ നിന്നും ഓടിയകലാനുളള വ്യഗ്രതയോടെ വേഗം കൂട്ടും.വെപ്രാളത്തില്‍ ചിലപ്പോള്‍ ഏതെങ്കിലും കല്ലില്‍ കാലു തട്ടി വീഴാന്‍ പോവുന്നു.അപ്പോള്‍ നട്ടെല്ലിനു പുറത്ത് കൂടി പരിഭ്രമത്തിന്റെ ചാലുകള്‍ കീറി വിയര്‍പ്പ് തുള്ളികള്‍ ഉരുണ്ടിറങ്ങും.

അവരുടെ കാഴ്ചപ്പുറത്ത് നിന്നും മറയുന്നതോടെ അവള്‍ക്ക് ആശ്വാസമാവുന്നു.പിന്നെ മനസിനൊരു കുളിര്‍മ്മയാണ്.ഞാനിതാ വീട്ടിലേക്ക് എത്തുന്നു.ഗയ്റ്റ് തുറക്കുമ്പോള്‍ വാതില്ക്കല്‍ കാത്ത് നില്ക്കുന്ന ഉമ്മായെ കാണാം .അകത്ത് മേശപ്പുറത്ത് നാഡികളുടെ പിരിമുറുക്കം കുറക്കുന്ന ഒരു ഗ്ലാസ് ചായ ആവി പറത്തി ഇരിപ്പുണ്ട്.അതും മോന്തി അവള്‍ കസാരയില്‍ സ്വസ്ഥത തേടുന്നു.

പുറന്തോടിനുളളിലേക്ക് തല വലിച്ച് പതുങ്ങിയിരിക്കുന്ന ഒരു ആമയുടെ വേഷമായിരുന്നു അവളന്ന് അണിഞ്ഞിരുന്നത്.അവളുടെ സങ്കീര്‍ണ്ണമായ മാനസിക ലോകം വീടിനു പുറത്തെ വന്യതയില്‍ ഹിംസൃജന്തുക്കളുടെ കാല്പ്പാടുകളെ തിരഞ്ഞ് ഭയന്ന് നടന്നു.വീടിനകവും സുരക്ഷിതമായിരുന്നില്ല!സന്ധ്യ കഴിയുമ്പോഴേ ഉമ്മാ ഭയപ്പാടുകളോടെ വാതിലുകള്‍ അടച്ച് പൂട്ടി ഓതി ഊതുന്നു.അപ്പോള്‍ അല്ലാഹു മലക്കുകളെ കാവലിനയക്കും എന്ന് പറയും.ആണുങ്ങളില്ലാത്ത വീട്ടില്‍ കടന്ന് കവര്‍ച്ചയും കൊലയും നടത്തി പോവുന്ന കള്ളന്മാരുടെ കഥയും വാര്‍ത്തകളും ഉമ്മയുടെ ബോധമണ്ഡലത്തില്‍ ഭീതി സ്പര്‍ശമായി വീശിയടിച്ചിരുന്നു.അര്‍ത്ഥശൂന്യമായ ഭയപ്പാടുകളായിരുന്നു അവരുടേത്.റസിയ രാത്രി പുറത്തേക്ക് തുറന്ന് കിടക്കുന്ന ജനല്‍ പാളികള്‍ അടക്കാനായി ഇരുളിലേക്ക് കൈ നീട്ടുന്നത് കൂടി പേടിയോടെയായിരുന്നു.ഈയൊരു നിസാര കാര്യത്തിനു ഞാനെന്തിന് ഭയപ്പെടുന്നു എന്നവള്‍ എപ്പോഴും സ്വയം ചോദിക്കും .പുറത്തെ ഇരുള്‍ ശൂന്യമാണ്‌.എന്റെ കരങ്ങള്‍ കവര്‍ന്നെടുക്കുന്ന യാതൊന്നും അവിടെയില്ല.ഇങ്ങനെയൊക്കെ സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തും.എന്നാലും വീണ്ടും ജനലടക്കാന്‍ ചെല്ലുമ്പോള്‍ അപരിചിതമായ ആ ഭീതിയില്‍ മനസ് പുതഞ്ഞ് പോവുന്നു.

ഇന്നീ കോര്‍ണിഷിന്റെ കരയിലൂടെ സ്കൂളില്‍ നിന്നു മടങ്ങുമ്പോള്‍ മനസ് എത്ര മാത്രം തെളിഞ്ഞിരിക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു.തന്റെ ആന്തരിക ലോകം പഴയ മിഥ്യാ കല്പനകളുടെയെല്ലാം ബന്ധനത്തില്‍ നിന്നും രക്ഷ നേടിയിരിക്കുന്നു.വിഹ്വലതകളുടെ മാറാലകള്‍ ഒഴിഞ്ഞ് വെടിപ്പായി അത് ആത്മവിശ്വാസത്തോടെ ജ്വലിച്ച് നില്ക്കുന്നു. കൂസലൊന്നും കൂടാതെ ചുറ്റുമുള്ളതെല്ലാം കണ്ട് രസിക്കാനും ,മറ്റാരെയും അളന്ന് മനസിലാക്കാനും പ്രാപ്തി നേടിയ ആത്മവിശ്വാസം.

തീര്‍ച്ചയായും എനിക്ക് ഇവിടം തന്നെയാണ്‌ ഇഷ്ടം .ഇവിടെ ആരും ആരെയും ശ്രദ്ധിക്കാനും അപമതിക്കാനും പോവുന്നില്ലല്ലോ?ആശങ്കകളുടെ ചീളുകള്‍ വാരിയെറിയുന്ന ആ പഴയ കാലം വീണ്ടും എന്റെ നേര്‍ക്ക് നീണ്ട് വരാതിരിക്കട്ടെ!

To be continued

ഖാനിന്റെ പ്രതിസന്ധികള്‍ .

Author: ezhuthukaran / Labels: ,

ഞാനൊരു തീവ്രവാദിയല്ല എന്നത് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തേണ്ട ബാധ്യതയായി ഒരു മുസ്‌ലീമിന്‌ മേല്‍ വന്ന് ഭവിക്കുന്ന ദുരന്തകാലത്താണ്‌ നാം ജീവിക്കുന്നത്.പലരും കുറച്ച് ഭീകരരെ സൃഷ്‌ടിച്ചതിനുളള വിലയൊടുക്കലായി അതിനെ ചുരുക്കി കാണുമ്പോള്‍ ,ഭരണകൂടങ്ങള്‍ പോലും ഭീരുത്വത്തിന്റെ ഘനീഭവിച്ച മൌനത്തിനുള്ളില്‍ പതിയിരിക്കുമ്പോള്‍ ഇതൊരു കാലിക പ്രാധാന്യമുളള മാനുഷിക പ്രശ്നമണെന്ന തിരിച്ചറിവ് പുലര്‍ത്തിയതിനാണ്‌ മൈ നെയിം ഈ ഖാനിന്റെ ശില്പ്പികള്‍ ശ്ലാഘിക്കപ്പെടേണ്ടത്.യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരുടെയും സ്ഥാപിത താത്പര്യങ്ങളുടെയും മേശപ്പുറത്ത് ജനിക്കുന്ന സംസ്കാരങ്ങളുടെ സംഘട്ടനമല്ല യാഥാര്‍ത്യമെന്ന് സഹവര്‍ത്തിത്വത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തില്‍ നിന്നും വിളിച്ച് പറയാന്‍ ഇന്‍ഡ്യന്‍ സിനിമക്ക് കഴിയുമോ എന്ന് തന്നെയാണ്‌ ലോകം ഉറ്റ് നോക്കുന്നത്..

അസ്പ്രാഗ്രസ് സിന്ഡ്രോം ബാധിതനായ രിസ്‌വാന്‍ ഖാന്‍ എന്ന ഇന്ഡ്യന്‍ ചെറുപ്പക്കാരന്റെ 9/11-അനന്തര അമേരിക്കന്‍ ജീവിതമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം .മുസ്‌ലിം സ്വത്വത്തിന്റെ ഫലമായി സ്വന്തം പ്രണയവും ജീവിതവും പ്രതിസന്ധിയിലേക്ക് എറിയപ്പെടുന്ന ഒരു നിര്‍ദയ സാഹചര്യത്തെ അഭിമുഖീകരിച്ച് ചകിതനായി അയാള്‍ അലയുകയാണ്‌.അതിഭാവുകത്വപൂര്‍ണമായ ലക്ഷ്യവും നിഷ്കളങ്കമായ ആത്മഭാഷണവുമായി ആ അലച്ചില്‍ പുതിയ പ്രതീക്ഷകളിലേക്ക് വളരുന്നു.

രിസ്‌വാന്‍ ഖാനായി എത്തുന്ന ഷാരൂഖ് ഖാന്‍ മഹാനടനത്തിന്റെ മാതൃകയെന്നൊന്നും വിശേഷിപ്പിച്ച് കൂടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കൌതുകകരമായ ആകര്‍ഷണീയത ആദ്യന്തം പുലര്‍ത്തുന്നുണ്ട്.കജോള്‍ മികച്ച നടികള്‍ക്കൊരു മാതൃക തന്നെയാണ്‌.വിഷയത്തിന്റെ തിരഞ്ഞെടുപ്പിലെന്ന പോലെ ജനപ്രിയമായ ഒരു അവതരണരീതിയുടെ പിന്‍ബലം നല്കുന്നതിനും സംവിധായകന്‍ കരണ്‍ ജോഹര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വതസിദ്ധമായ ആ റൊമാന്റിക് ഭാവനയുടെ മധുരം ഇവിടെയും ഇതള്‍ വിരിയുന്നു.രാഷ്‌ട്രീയമോ മതപരമോ ആയ ചട്ടക്കൂടുകള്‍ക്കപ്പുറം സ്ത്രീ പുരുഷബന്ധങ്ങളിലെ സ്ഥായിയായ വികാരങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ്‌ അദ്ദേഹം വിഷയത്തെ സമീപിക്കുന്നത്.ഇസ്‌ലാമിക സന്ദേശങ്ങളെ കുറിച്ച് വക്രീകരണത്തിനു വിധേയമാവാത്ത ഒരു ചിത്രം വരച്ചിടാനും അദ്ദേഹത്തിന്‌ സാധിക്കുന്നു.

തന്റെ അസുഖത്തെ കുറിച്ച് പരമര്‍ശിക്കുമ്പോള്‍ പുതിയ ആളുകളോടും വസ്തുക്കളോടും ശബ്‌ദങ്ങളോടുമുളള ഭീതിയെ നായകന്‍ സൂചിപ്പിക്കുന്നുണ്ട്.വ്യത്യസ്ഥമായ മതങ്ങളേയും സംസ്കാരങ്ങളേയുമൊക്കെ ഭയക്കുന്ന ഒരു സമൂഹവും മറ്റൊരര്‍ത്ഥത്തില്‍ രോഗാതുരമല്ലേ?പക്ഷെ ഇത്തരത്തിലൊക്കെ സൂചിപ്പിക്കാന്‍ കഴിയുന്ന ഒരു അമൂല്യ കലാസൃഷ്‌ടിയുടെ തലത്തിലേക്ക് സിനിമ ഒരിക്കലും ഉയരുന്നില്ല.ആദ്യ പകുതിയിലെ സുന്ദരമായ ആരോഹണത്തിന്റെ സൌന്ദര്യം പിന്നീട് പൊയ്‌പോകുന്നു. ഏതൊരു പ്രണയ ചിത്രങ്ങളിലേയും പോലെയുളള സാധാരണമായ അന്ത്യത്തിനപ്പുറം സവിശേഷമായ ഒരു കല്പനയെ ചിത്രം കാംക്ഷിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. വളരാമായിരുന്ന കലാസുഭഗതയുടെ ഉയരങ്ങളിലേക്ക് എത്താനാവാതെ അത് പലപ്പോഴും തളര്‍ന്ന് പോവുന്നു.

അപ്പോഴും ഷാരൂഖ്-കാജോള്‍ ജോഡിയുടെ സാന്നിധ്യവും മത-വംശീയ വിഭാഗീയതകള്‍ക്കതീതമായ ലോകത്തെ കുറിച്ച് ഉയര്‍ത്തുന്ന സ്വപ്നങ്ങളുടെ വര്‍ണ്ണാഭയും എല്ലാ ദൌര്‍ബല്യങ്ങളോടും ചിത്രത്തെ സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

അനന്തരം -ഈ ചിത്രം എന്ത് കൊണ്ട് ഇന്‍ഡ്യന്‍ പശ്ചാത്തലത്തില്‍ എടുത്തു കൂടാ എന്നു മുന്പ് ആരോ ചോദിച്ചത് വായിച്ചിരുന്നു.ആത്മവിമര്‍ശനം കൂടുതല്‍ ശ്രമകരമായ കൃത്യം ആയതിനാലാണോ? .ദേശക്കൂറു പോലും നിരന്തരം ആവര്‍ത്തിക്കേണ്ട വര്‍ത്തമാന സാഹചര്യമാണല്ലോ ഇന്‍ഡ്യന്‍ മുസ്‌ലീങ്ങളുടേത്.മുംബൈയില്‍ സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നു എന്നു കൂടെ പരാമര്‍ശങ്ങള്‍ നടത്താന്‍ ഷാരൂക് ഖാനെ പോലുളള വ്യക്തി കൂടി നിര്‍ബന്ധിതനാവുന്നു.'ഐ ആം ഖാന്‍ ആന്ട് ഐ ലവ് ദിസ് നേഷന്‍' .കല ജീവിതത്തെ പ്രവചിക്കുകയാണോ?

കുമിളകള്‍. (ചെറുകഥ)

Author: ezhuthukaran / Labels:

ഉറങ്ങാന്‍ കിടക്കുന്നത് വരെ യാതൊന്നുമില്ല.കിടന്നു കഴിഞ്ഞാല്‍ അപ്പോഴതാ മൂക്ക് അടയുന്നു.കോര്‍ക്കു വച്ച് അടച്ച പ്രതീതി.വായിലൂടെ ശ്വാസം എടുക്കില്ല എന്നുറച്ച് മൂക്ക് വിടര്‍ത്തി എല്ലാ ശക്തിയും പിടിക്കും .തടി അറുക്കുന്ന മാതിരി ശബ്‌ദകോലാഹലങ്ങളുടെ ഒടുവില്‍ അല്പം പ്രാണനു വേണ്ടിയുള്ള നെഞ്ചിന്റെ പിടച്ചിലില്‍ വായ തുറന്ന് കൊടുക്കും .അത് മൂലം കുറെ കഴിയുമ്പോള്‍ വായ ഉണങ്ങി ദുസ്വാദ് നിറയുന്നു.വീണ്ടും മൂക്ക് വിടര്‍ത്തി ശ്വസിക്കാന്‍ ശ്രമിക്കും .ഇതിങ്ങനെ ആവര്‍ത്തിക്കുമ്പോള്‍ അസ്വസ്ഥത പെരുത്ത് ഞാന്‍ കിടക്കയില്‍ നിന്നും ചാടി എഴുന്നേല്ക്കുന്നു.ദേഷ്യത്തോടെ തല കുടയുന്നു.മുറിയില്‍ അങ്ങുമിങ്ങും നടക്കുന്നു.ശാപവാക്കുകള്‍ ഉരുവിട്ട് പോവുന്നു.

ഇതിപ്പോള്‍ പതിവായി.ഇന്നലെ രാത്രി, ഇങ്ങനെ നട്ടം തിരിഞ്ഞ് ഒടുവില്‍ ഉറങ്ങിയത് രാവിലെ മൂന്നരക്കാണ്‌ .മുന്‍പ് ഒരു ജലദോഷം പോലും ഉണ്ടായിരുന്നില്ല .ഇപ്പോള്‍ എന്താണ്‌ ഇങ്ങനെയൊരു ശ്വാസം മുട്ടല്‍ ?ഇവിടുത്തെ ഈ അന്തരീക്ഷം വിട്ട് പോവാമെന്നു വെച്ചാല്‍ ലോകം അത്രക്ക് വിശാലമൊന്നുമല്ലല്ലോ?ഭീരുത്വത്തിന്റെ മൂടുപടം ചീന്തുവാന്‍ എനിക്ക് കഴിയുമോ?അല്ലെങ്കിലും ഞാനെന്തിനു ഈയൊരു മൂക്കടപ്പ് ഭയന്ന് ഓടി പോവണം ?

_ ഉം ...എഴുത്തിന്റെ തുടക്കം ഇങ്ങനെയാണോ? --_

ഒന്ന് കേള്‍ക്കൂ,ഇത് വായിച്ച് തീരുമ്പോള്‍ ഇതെന്ത് കഥ എന്നോ മറ്റോ തോന്നിയാല്‍ ക്ഷമിക്കുക!മൂക്ക് അടഞ്ഞ് പ്രാണവായുവിനു വേണ്ടി നാക്ക് നീട്ടിയ കോലത്തില്, ഉറക്കം പോലും നഷ്‌ടപ്പെട്ടവന്‍ പൂണ്ട അസ്വസ്ഥതയൊടെ ഇരുന്നെഴുതിയതാണ്‌ എന്നോര്‍ത്തെങ്കിലും ക്ഷമിക്കുക!ഉമ്മാ പറഞ്ഞ് കേട്ടിട്ടുണ്ട്.ചെറുപ്പം മുതലേ എന്തെങ്കിലും അസുഖം ബാധിച്ചാല്‍ ബഹളം കൂട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ കിണഞ്ഞ് ശ്രമിക്കുമായിരുന്നു.ചുറ്റുമുള്ളവരുടെയെല്ലാം ശ്രദ്ധയും പരിചരണവും എനിക്ക് വേണം .എന്റെ വിഷമതകള്‍ മുഴുവനായി മനസിലാക്കപ്പെടണം എന്ന ശാഠ്യം .ഇത്തരം മനശാസ്ത്രമായിരിക്കും എന്നെ കൊണ്ട് ഇതെല്ലാം എഴുതിക്കുന്നത്!ഇവിടെ ഈ ഏകാന്തതയില്‍ മറ്റെന്താണ്‌ ഞാന്‍ ചെയ്യുക?ക്ഷമിക്കണം ..


-_ശരി...ശരി...കഥ കേള്‍ക്കട്ടെ._

അങ്ങനെയങ്ങ് പറയാന്‍ പറഞ്ഞാല്‍ അത്രയൊന്നുമില്ല.ഇന്നലെ ഞാന്‍ ഉറങ്ങിയപ്പോള്‍ മൂന്നരയായി എന്ന് പറഞ്ഞല്ലോ?അവധി ആയിരുന്നത് കൊണ്ട് അത് സുഖകരമായി രാവിലെ പതിനൊന്നര വരെ നീണ്ടു.പിന്നെ പതിവ് പോലെ ഒടുങ്ങിയ ദിനത്തിനു മീതെ രാവ് വന്നെത്തിയപ്പോള്‍ ചില അസ്വസ്ഥതകള്‍ നിമിത്തം ഡയറി എഴുതാന്‍ ഇരുന്നു. പതിവുകളും പതിവില്ലായ്മയും മനസിലൂടെ കടന്ന് പോയി.പലതും എഴുതണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല.ഒടുവില്‍ ഡയറി മടക്കി വച്ച് കിടന്നപ്പോള്‍ പതിവുകാരന്‍ ആയുധം മൂര്‍ച്ച കൂട്ടി ഇരുളിന്റെ മറവില്‍ നിന്നും ഇറങ്ങി വന്നു.ഏറെ കഴിയുമ്പോഴും അത്യന്തം രോഷത്തോടെ ഞാന്‍ മൂക്കിന്റെ ദ്വാരങ്ങള്‍ തുറന്ന് കിട്ടാന്‍ സര്‍വ്വശക്തിയുമെടുത്ത് വലിക്കുകയാണ്‌.ഞാന്‍ വിചാരിച്ചിരുന്നത് മോഹന്‍ലാലില്‍ നിന്നും കഥ എഴുതി തുടങ്ങാമെന്നാണ്‌.പതിവ് കൃത്യങ്ങളുടെ ചിത്രീകരണത്തോടെ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ ടി പി ബാലഗോപാലന്‍ എം എ ഓര്‍മ്മയില്ലേ?അങ്ങനെ ഒരു തുടക്കം .അതെ,ചോദിക്കണമെന്ന് കരുതിയിരുന്നതാണ്.ഇപ്പോഴാണ്‌ ഓര്‍ത്തത്.ബ്രീത്ത് ഈസി എന്നൊരു വാക്കും കടിച്ച് പിടിച്ച് മോഹന്‍ലാല്‍ ഒരു മരുന്നിനെ പറ്റി പറയുന്നുണ്ടല്ലോ?അതെങ്ങനെ?മൂക്കടപ്പിനു വളരെ ഫലപ്രഥമാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ?ശരിയാണോ?


_ആവോ,എനിക്കറിയില്ല.നിങ്ങളൊന്നു വേഗം പറഞ്ഞ് തീര്‍ക്കുമോ?_

ശരി, ശരി.. ഞാന്‍ താമസിക്കുന്ന പ്രദേശത്തെ കുറിച്ച് കഥയില്‍ പരാമര്‍ശിക്കണമല്ലോ?ബാംഗ്ലൂരില്‍ നിന്നും തുംകൂറിലേക്ക് നീളുന്ന ദേശീയപാതയിലൂടെ ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇരു വശവും പൊടിയും ബഹളവും നിറഞ്ഞ അന്തരീക്ഷത്തില്‍ കടകളുടെ നിര കാണാം .കൂറ്റന്‍ ജന്തുക്കളെ പോലെ വരിവരിയായി ഭാരം വഹിച്ച് തളര്‍ന്ന ലോറികള്‍ കിടപ്പുണ്ടാവും .അവയുടെ ഡ്രൈവര്‍മാര്‍ കൊച്ച് ചായകടകളുടെ മുന്നിലെ കല്‍ബഞ്ചുകളിലിരുന്ന് മസാലച്ചായക്കൊപ്പം സിഗരറ്റ് പുക വലിച്ച് കയറ്റുകയാണ്‌.കടക്കുള്ളില്‍ നിന്നു ബഹുവര്‍ണങ്ങളിലുള്ള പാന്‍മസാലകളും ചില്ലുഭരണിയില്‍ നിറച്ച പലഹാരങ്ങളും അവരെ നോക്കി ചിരിക്കുന്നു.പിന്നെയും ചിലര്‍ സമീപത്തുള്ള ദുര്‍ഗന്ധം പേറുന്ന തല്ലിപ്പൊളി ബാറുകളുടെ ഇരുണ്ട അന്തരീക്ഷത്തിലേക്ക് നൂണ്ട് കയറുന്നു.ദുര്‍ബലരാവാതെ അവരെ വിട്ട് മുന്നോട്ട് നീങ്ങുക.ചൂടും പൊടിയും നിറഞ്ഞ ഈ പീഠഭൂമിയിലെ വേനലിന്റെ പരുക്കന്‍ പ്രഹരങ്ങള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നുണ്ടാവും . ചിലപ്പോള്‍ എന്നെ പോലെ നിങ്ങള്‍ക്കും നാസാഗ്രങ്ങളില്‍ ചൂടും അസ്വസ്ഥതയും തോന്നാം .അങ്ങനെയാണെങ്കില്‍ മൂക്കടപ്പിനുള്ള മുന്നറിയിപ്പുകളാണ്‌ എന്നോര്‍ക്കുക.വെയില്‍ വീണ്‌ പഴുത്ത് കിടക്കുന്ന പെരുമ്പാതയിലൂടെ ശരം വിട്ട പോലെ വാഹനങ്ങള്‍ ചീറി പായുന്നത് കാണാം .ഇടയ്ക്കിടെ നിങ്ങളുടെ കാലുകളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പായുന്ന മെലിഞ്ഞു വൃത്തികെട്ട തെരുവ് നായ്ക്കളെ ശ്രദ്ധിക്കേണ്ട.നിങ്ങള്‍ കാലൊന്നു കുതറിയാല്‍ അവ ഭയന്ന് ചാടി ഏതെങ്കിലും വാഹനങ്ങളുടെ ടയറിനടിയില്‍ കുരുങ്ങാനും മതി!

ബസ് സ്റ്റോപ്പില്‍ നിന്നും നടന്ന് മൂന്നാമത്തെ ഇടവഴിയിലൂടെ ഉള്ളിലേക്ക് തിരിയുക.ഉള്ളില്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത മാതിരിയുള്ള വീടുകള്‍ അടുക്കിയിരിക്കുന്നത് കാണാം . ഏതോ സ്കൂള്‍ അസംബ്ലിയിലെ ഉത്സാഹം നഷ്‌ടപ്പെട്ട കുട്ടികളെ പോലെയാണ്‌ അവയുടെ നില്പ്പ്.മുന്നോട്ട് ചെല്ലുമ്പോള്‍ ഒരു ബേക്കറിയുണ്ട്.വെയില്‍ മറക്കാന്‍ അതിന്റെ മുന്നില്‍ തുണി തൂക്കിയിട്ടുണ്ടാവും .ഉള്ളിലുള്ള മുറിച്ചുണ്ടന്‍ കൈയിലുള്ള തുണി ചുഴറ്റി ഈച്ചകളെ ആട്ടുന്ന കാഴ്ചയും കാണാം .ബേക്കറിയുടെ പിന്നിലൂടെ പടികള്‍ കയറി മൂന്നാമത്തെ നിലയില്‍ എത്തുക.അവിടെ ഒടുവിലത്തെ മുറിയിലാണ്‌ കഴിഞ്ഞ ഒരു കൊല്ലമായി എന്റെ താമസം .

മുറിയുടെ മുന്നിലുള്ള ചെറിയ ബാല്‍ക്കണിയിലിരുന്ന് കാഴ്ചകളിലേക്കും സ്വപ്നങ്ങളിലേക്കും മുഴുകുവാന്‍ എനിക്ക് വലിയ ഇഷ്‌ടമാണ്‌.ദൂരെ വീടുകളുടെയെല്ലാം പിന്നിലുളള പാഴ്നിലങ്ങളുടെ മദ്ധ്യത്തില്‍ നീണ്ട് കാണുന്ന പാതയിലൂടെ രാവിലെ ഫാക്‌ടറി ജോലിക്കാര്‍ തിക്കി തിരക്കി പോവുന്നത് കാണാറുണ്ട് .എല്ലാവരും ധൃതിയിലായിരിക്കും .വൈകുന്നേരം തളര്‍ന്നിട്ടാണെങ്കിലും ആശ്വാസം സ്ഫുരിക്കുന്ന ഭാവങ്ങളോടെ മെല്ലെയാവും അവരുടെ മടക്കം .അപ്പോള്‍ സൂര്യന്‍ അവര്‍ക്ക് പിന്നില്‍ നിറകോലാഹലങ്ങളോടെ അസ്തമിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും .എന്റെ കാര്യം ചിന്തിക്കുക.ഇതേ പോലെ ആശ്വാസത്തോടെ വിശ്രമിക്കാന്‍ തയാറെടുത്ത് ഓഫീസില്‍ നിന്നും തിരിച്ചെത്തുമ്പോഴാവും മൂക്കടപ്പ് തുടങ്ങുക.പിന്നെ അതുമായി മല്ലിട്ട് വിഷമിച്ച് എന്റെ നല്ല ബോധം തന്നെ പോകും .നിസ്സഹായനായി ഞാന്‍ ദേഷ്യത്തോടെ ഇരിക്കും .


_നിങ്ങളീ മൂക്കടപ്പിന്റെ കാര്യം തന്നെ ആവര്‍ത്തിച്ചിരിക്കാനാണോ ഉദ്ദേശിക്കുന്നത്?_

ഞാന്‍ പറഞ്ഞല്ലോ,ശാരീരിക അസ്വാസ്ഥ്യങ്ങളുടെ അവസരത്തില്‍ ഇതെന്റെ ശീലമായി പോയി.ക്ഷമിക്കണം .എന്നാല്‍ ശ്വാസം മുട്ടല്‍ വിചാരിക്കുന്ന പോലെ നിസാരമല്ല എന്ന് മനസിലാക്കണം കെട്ടോ!...അത് പോട്ടെ,ഇന്ന് രാവിലെ പതിനൊന്നിന്‌ എണീറ്റ ശേഷമുളള കാര്യങ്ങളാണല്ലോ പറയണമെന്ന് ഉദ്ദേശിച്ചത്.അലസമായ വിധത്തില്‍ പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് തീര്‍ത്ത ശേഷം ഞാന്‍ ഹോട്ടല്‍ ചോയിസിലേക്ക് ചെന്നു.അവിടെ ചോര്‍ തയാറാവുന്നതേ ഉണ്ടായിരുന്നുള്ളൂ.ഹോട്ടലിന്റെ മൂലയില്‍ മുകളിലായി വച്ചിരിക്കുന്ന ടീവിയില്‍ ക്രിക്കറ്റ് മത്സരത്തിന്റെ ലൈവ്.പഴയ സര്‍ക്കാര്‍ സ്കൂളിനെ അനുസ്മരിപ്പിച്ച കറുത്ത ബഞ്ചില്‍ അമര്‍ന്നിരുന്ന് സമയം കളയാന്‍ ഞാനത് നോക്കിയിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍ നെഞ്ചത്തും നെറ്റിയിലും ഉരുണ്ടിറങ്ങുന്ന വിയര്‍പ്പ് തുള്ളികളുമായി ഹോട്ടല്‍ ജീവനക്കാരന്‍ വന്നു.ചോറു നിറച്ച ആവി പറക്കുന്ന പ്ളേറ്റ് ഒരോരുത്തരുടേയും മുന്നില്‍ ശബ്‌ദത്തോടെ വച്ച് അവനും ടീവിയിലേക്ക് കണ്ണോടിച്ചു.പിന്നെ കളിയുടെ നില നിറഞ്ഞ രസത്തോടെ നോക്കി നിന്നു.ചേട്ടാ ആ കറികളും കൂടി തരുമോ എന്ന് ഞാന്‍ അവശ്യപ്പെട്ട ശേഷം മാത്രമാണ്‌ നിരാശയോടെ അവന്‍ അകത്തേക്ക് പോയത്.ബാക്കി എല്ലാവരും ചോറില്‍ വെറുതെ വിരല്‌ കൊണ്ട് വരഞ്ഞ് കളിയില്‍ മറന്നിരിക്കുകയാണ്‌.ജോലിക്കാരന്‍ കറികള്‍ വിളമ്പിയ ശേഷവും അവര്‍ ടീവിയില്‍ തന്നെ കണ്ണും നട്ട് കുറച്ച് മാത്രം ചോര്‍ മണികള്‍ വായിലിട്ട് മെല്ലെ മെല്ലെ ചവച്ചു കൊണ്ടിരുന്നു.ഞാന്‍ കഴിച്ച് തീര്‍ത്ത് ഇറങ്ങുമ്പോള്‍ കളി ലഞ്ചിനു പിരിയുകയായിരുന്നു.അപ്പോഴാണ്‌ ഹോട്ടലിന്റെ അടക്കി പിടിച്ചിരുന്ന അന്തരീക്ഷം ഇളകി തുടങ്ങിയത്.

ഞാന്‍ ഹോട്ടലില്‍ നിന്നിറങ്ങി സുഹൃത്തുക്കളുടെ മുറിയിലേക്കാണ്‌ നടന്നത്.അവധി ആയത് കൊണ്ട് അവിടെ സൊറ പറഞ്ഞും ചീട്ട്കളിച്ചും നേരം പോക്കാമെന്ന് കരുതി.ഹൈവേക്ക് സമാന്തരമായുളള കൊച്ച് ചന്തയുടെ ഉള്ളിലൂടെ കയറണം .അവിടെ പച്ചക്കറികളും പഴങ്ങളും നിറച്ച ഉന്തുവണ്ടിയും സോപ്പ്-ചീപ്പ് പൊലെ തുഛമായ സാമാനങ്ങളും പാത്രങ്ങളും പണിയായുധങ്ങളും ഉടമപ്പെടുത്താന്‍ വന്നെത്തുന്നവരെ കാത്തിരിക്കുന്നു.വെള്ളവും എണ്ണയും കാണാത്ത വരണ്ട മുടിയും ശരീരവുമായി കറുത്ത പൂക്കാരികള്‍ .തുകല്‍ മാതിരിയുള്ള തൊലിയും ചുളിവുകള്‍ നിറഞ്ഞ മുഖവുമായി ചെരിപ്പ്കുത്തികള്‍ .കാലുകളില്‍ തട്ടി വിളിച്ച് കൊണ്ട് പിച്ചയെടുക്കുന്ന എല്ലുന്തിയ കൊച്ചുകുട്ടികള്‍ .എല്ലാവരും തിരക്കിലാണ്‌.അവരുടെ ജീവിതത്തിന്‌ മീതെ അടയിരിക്കുന്ന തീ വെയില്‍ .അസ്വസ്ഥത പെരുപ്പിക്കാന്‍ നിറയുന്ന പൊടി .അതിനെ പിന്നെയും പതിന്മടങ്ങ് വര്‍ധിപ്പിച്ച് അന്തരീക്ഷത്തിന്‌ മീതെ ആവരണമാക്കി ഒരു ജാഥ കടന്ന് പോയി.മുന്നിലുണ്ടായിരുന്നവര്‍ വിതരണം ചെയ്ത നോട്ടീസ് എനിക്കും കിട്ടി.അച്ചടിച്ച ഭാഷ മനസിലാക്കാന്‍ കഴിയാത്തതിനാല്‍ വെറുതെ മടക്കി കൈയില്‍ വച്ചു.

ഞാന്‍ ചെന്നെത്തുമ്പോള്‍ ലഞ്ചിന്‌ ശേഷം പുനരാരംഭിച്ച ക്രിക്കറ്റിന്‌ മുന്നില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്ന സുഹൃത്തുക്കളെയാണ്‌ കണ്ടത്.ഇത് തീരാതെ ഇനി ആരും എഴുന്നേല്‍ക്കാന്‍ പോവുന്നില്ല.വരുമ്പോള്‍ കളിയുടെ കാര്യം പെട്ടെന്ന് ഓര്‍ത്തിരുന്നില്ല.കുറെ നേരം അങ്ങനെ ചടഞ്ഞിരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ താഴേക്ക് ഇറങ്ങി ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു.രാത്രിയിലെ മൂക്കടപ്പ് കാരണം പുകവലി നിര്‍ത്തിയതായിരുന്നു.നേരത്തെ കിട്ടിയ നോട്ടീസ് അവിടെയും ഇരിക്കുന്നത് കണ്ട് തമിഴയനായ കടയുടമയോട് അതിനെ പറ്റി ആരാഞ്ഞു.അതീ പെണ്‍കുഴന്തകളെ കാതല്‍ നടിച്ച് കടത്തി പോണതിനെ കുറിച്ച് തെര്യപ്പെടുത്തുന്നതാ..ഉങ്കളുടെ ഊരിലൊക്കെയുണ്ടല്ലോ?ലൌ ജിഹാദ്!

എന്റെ ഉള്ളില്‍ കൊച്ച് കൊച്ച് കുമിളകളായി ഉയര്‍ന്ന് വന്നു, എന്തൊക്കെയോ അങ്കലാപ്പുകള്‍ .വല്ലാത്ത ക്ഷീണം .സിഗരറ്റിന്റേതാണോ? വലിച്ച് തീര്‍ക്കാന്‍ കഴിയുന്നില്ല.ഛെ!വയ്യെന്ന് മനസിലാക്കി അവസാനിപ്പിച്ച് കഴിഞ്ഞിട്ടും എന്തിനാണാവോ ഈ ദുശ്ശീലം ആവര്‍ത്തിക്കാന്‍ തുനിയുന്നത്? പകുതി പോലുമാവാത്ത കുറ്റി ദൂരേക്ക് എറിഞ്ഞു.സ്വന്തം മുറിയിലേക്ക് തിരികെ ചെന്ന് വിശ്രമിക്കാന്‍ കൊതിച്ചു.പക്ഷെ പൊള്ളുന്ന വെയില്‍ വെല്ലുവിളിയോടെ തെരുവ് നീളെ മലര്‍ന്ന് കിടക്കുന്നു. തിരികെ മുകളിലേക്ക് കയറി.കളിയില്‍ മുഴുകിയിരിക്കുന്ന സുഹൃത്തുക്കളുടെ അരികിലൂടെ അകത്തെ മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് ചാഞ്ഞു.വെയിലില്‍ നിന്നും കയറിയത് കൊണ്ടാണോ കണ്ണിനു മുന്നില്‍ വെളിച്ചത്തിന്റെ കുമിളകള്‍ ?തല തിരിയുന്നോ?മയങ്ങാന്‍ ശ്രമിച്ച് കണ്ണുകള്‍ പൂട്ടി.


മയങ്ങാന്‍ മടിക്കുന്ന ചില ഭീതികള്‍ !എന്നെയീ പീഠഭൂമിയുടെ പരുഷതയില്‍ തളച്ചിടുന്ന ഭീരുത്വത്തിന്റെ ആത്മനിന്ദ വളര്‍ത്തുന്ന ദൈന്യത.മഴ പെയ്താല്‍ വെള്ളം ചാല്‌ കീറി ഒഴുകി തോട് പോലെയാവുന്ന ഒരു ടാറിടാത്ത റോഡിന്റെ അരികിലായിരുന്നു അവളുടെ വീട്.കാറ്റില്‍ കസവ് നൂലുകള്‍ പോലെ പറക്കുമായിരുന്നു അവളുടെ മുടി.എന്റെ ഉള്ളില്‍ കുളിര്‍ മഞ്ഞായി പെയ്യുമായിരുന്നു ആ പൊട്ടിച്ചിരി.ആ സാമീപ്യത്തില്‍ എന്റെ ഒരായിരം കവിതകള്‍ പിറക്കുമായിരുന്നു.പക്ഷെ ലോകം മുഴുവന്‍ എന്നെ ക്രൂരതയോടെ നോക്കിയ ആ ദിവസം ഞാന്‍ ഭയപ്പാടുകളോടെ വിറക്കുകയായിരുന്നു.അടിയേറ്റ് മണ്ണില്‍ മുഖം കുത്തി വീണ എന്റെ നേരെ ആരോ ആഘ്രോശിച്ചു."എടാ മേത്തച്ചെറുക്കാ,ഞങ്ങളുടെ സമുദായത്തില്‍ നിന്നു തന്നെ നിനക്ക് പെണ്ണ്‌ വേണമല്ലേ? അവളുടെ നിലവിളികള്‍ ഭീരുതയോടെ പ്രകമ്പനം കൊണ്ട എന്റെ ആത്മാവ് കേട്ടതേയില്ല.ഞാന്‍ ഓടി.വീടും നാടും വിട്ട് ഓടി.

അസ്വസ്ഥതയുടെ നിഴല്‍ കൂട്ടങ്ങള്‍ എനിക്ക് ചുറ്റും നാവിളക്കി ആടുന്നു. ഉറക്കത്തിനും ഉണര്‍വിനും മദ്ധ്യേയുള്ള ആ അവസ്ഥയില്‍ നിന്നും എഴുന്നേല്ക്കുമ്പോള്‍ കളിയുടെ അവസാനഘട്ടം എത്തിയിരുന്നു.ഉദ്വേഗം പേറി ഇരിക്കുകയാണ്‌ സുഹൃത്തുക്കള്‍ .പ്രവചനാതീതമായ ഫലങ്ങള്‍ കാത്ത് വച്ചിരിക്കുന്ന കുറെ ബോളുകള്‍ .സന്നിഗ്ദമായ നിമിഷങ്ങള്‍.ശേഷം ഇന്ത്യ തോറ്റു.രാവിലെ മുതല്‍ സൂക്ഷിച്ചിരുന്ന ആവേശത്തിന്റെ ഒടുവില്‍ നിരാശയോടെ അവര്‍ എഴുന്നേറ്റു.ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ന്യായമായും പരിഗണിക്കേണ്ട ചില നിരീക്ഷണങ്ങള്‍ ഒരോരുത്തരും ഉയര്‍ത്തി.മ്ലാനത നിറഞ്ഞ ആ അന്തരീക്ഷത്തില്‍ ചാനലുകളിലൂടെ സഞ്ചരിക്കവേ ഇടക്ക് ഒരിടത്ത് ബ്രേക്കിങ് ന്യൂസ്.ലൌ ജിഹാദ്-അന്വേഷണങ്ങള്‍ക്ക് കോടതി ഉത്തരവ്.

ലൌ ജിഹാദ്,മാങ്ങാത്തൊലി.-ഞാന്‍ അറിയാതെ മന്ത്രിച്ചു.

അതെന്താ അങ്ങനെ പറയുന്നത്?ഒരു സുഹൃത്ത് ഉടനെ ചോദിച്ചു.

യഥാര്‍ത്ഥത്തില്‍ ഇത്തരം തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ മുസ്‌ലീങ്ങള്‍ തയാറാവണം .മറ്റൊരാള്‍ പറഞ്ഞു.

അതെയതെ നാം ഇന്നു നേരിടുന്ന പ്രധാന പ്രശ്നം ഇത്തരം തീവ്രവാദം തന്നെ.-മൂന്നമന്‍

ഓ-ദൈവമേ കുമിളകള്‍ ഒടുങ്ങുന്നില്ല!

--_കഴിഞ്ഞോ?_

ഇതൊക്കെ തന്നെയേ ഉള്ളൂ...! ഡയറിയില്‍ എഴുതാന്‍ തുനിഞ്ഞത് ഇത് തന്നെ.

നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്?

എന്തേ?

ഒന്നുമില്ല എങ്കില്‍ ഞാന്‍ ....(ഇറങ്ങാന്‍ ഭാവിക്കുന്നു)

ഓ..
ആയാള്‍ പോയി.അങ്ങേര്‍ക്ക് ശ്വാസം മുട്ടലിനെ കുറിച്ച് കേള്‍ക്കുന്നതേ പുച്‌ഛമാണ്.ഞാനീ രാത്രി പൈപ്പിന്റെ ചുവട്ടില്‍ മൂക്ക് ചീറ്റി കൊണ്ട് എത്ര നേരമായി നില്ക്കുന്നു.ഇടക്കിടെ മൂക്കള കുമളിച്ച് വരുന്നതല്ലതെ ഈ അടഞ്ഞ മൂക്ക് തുറന്ന് കിട്ടുന്ന ലക്ഷണമേയില്ല.

ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി.സ്കൂള്‍ അസംബ്ലിയില്‍ നിരന്ന വീടുകളൊക്കെയും ഉറങ്ങി കിടക്കുകയാണ്‌.സ്ട്രീറ്റ് ലൈറ്റുകളുടെ മഞ്ഞ വെളിച്ചം നിറഞ്ഞ അന്തരീക്ഷത്തിലൂടെ ഏതോ ഫാക്ടറി പുകയും വഹിച്ച് ഒഴുകി വന്ന കാറ്റ് എന്റെ മുഖത്ത് തട്ടി കടന്ന് പോയി.ഇല്ല,മൂക്ക് തുറക്കുന്നില്ല.ഇനി എന്നായിരിക്കും സുഖമായി ശ്വാസം എടുത്ത് കൊണ്ട് ഉറങ്ങാന്‍ കഴിയുക?

------

പത്മരാജന്‍ -'മാജിക്കല്‍ ' ഭാവന

Author: ezhuthukaran / Labels: ,




പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയ പത്മരാജന്റെ മൂന്നു നോവെല്ലകള്‍ വായിച്ചു.വിക്രമകാളീശ്വരം ,നന്മയുടെ സൂര്യന്‍ ,ശവവാഹനങ്ങള്‍ തേടി ഇവയാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നന്മയുടെ സൂര്യന്‍ പ്രണയത്തേയും പ്രണയഭംഗത്തേയും അത്ഭുതകരമെങ്കിലും തികച്ചും നൈമിഷികമായ അനുഭവമെന്ന് വിശേഷിപ്പിക്കുന്നു.പ്രകൃതിയും മഴയും നെയ്തെടുക്കുന്ന പ്രണയാതുരമായ അന്തരീക്ഷം അദ്ദേഹത്തിന്റെ സിനിമകളിലെന്ന പോലെ ഭാഷയിലും സജീവമാവുന്നത് മാത്രമാണ്‌ നമ്മെ ആകര്‍ഷിക്കുന്ന ഘടകം .

വിക്രമകാളീശ്വരം , ശവവാഹനങ്ങള്‍ തേടി എന്നീ നോവെല്ലകളാകട്ടെ ഭ്രമാത്മക കല്പനകളുടെ ലാവണ്യമാണ്‌ പ്രകടമാക്കുന്നത്.മാജികല്‍ റിയലിസമല്ല ,'മാജികല്‍ ' ഭാവനയാണ്‌ അവയുടെ മുഖമുദ്ര.ആ ഭാവനയുടെ ഓളങ്ങളില്‍ എമ്പാടും മിത്തിക്കല്‍ സ്വഭാവമുള്ള ഫാന്റസിയും റിയാലിറ്റിയും കെട്ട് പിണയുന്ന വിഭ്രമാത്മകമായ കഥാസന്ദര്‍ഭങ്ങള്‍ .ജീവിതാസക്തിയുടെ മനുഷ്യമനസിന്റെ അമ്പരപ്പിക്കുന്ന വനസ്ഥലികള്‍ പെരുമ്പറ മുഴക്കി ഉണരുന്നു.പ്രതിമയും രാജകുമാരിയും എന്ന മുമ്പ് വായിച്ച പത്മരാജന്‍ കൃതി കൂടി മനസില്‍ തെളിഞ്ഞപ്പോള്‍ ഇതൊരു പക്ഷെ അദ്ദേഹത്തിന്റെ കഥകളുടെ പൊതു സ്വഭാവമാണോ എന്നു ഞാന്‍ ചിന്തിച്ചു?എല്ലാ വായനക്കാര്‍ക്കും ഇത് ദഹിച്ച് കൊള്ളണമെന്നില്ല.പക്ഷെ ആ ഭാവനാശേഷിയുടെ ലഹരിദായകമായ കരുത്ത് ഏവര്‍ക്കും നിസംശയം  അനുഭവപ്പെടും .

'റിവോള്‍വ്'

Author: ezhuthukaran / Labels: ,

ചെക്കോസ്ലോവാകിയന്‍ നോവലിസ്റ്റ് സ്ദെനെര്‍ ഉര്‍ബനെക്( Zdener Urbanek) സ്റ്റാലിനിസ്റ്റ് ഏകാധിപത്യ കാലത്ത് ജോണ്‍ പില്ഗറുമായുള്ള ഒരു അഭിമുഖ വേളയില്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്."ഈ ബന്ധനസ്ഥ ഘട്ടത്തില്‍ ഞങ്ങള്‍ ഒരു കാര്യത്തില്‍ പാശ്ചാത്യരേക്കാള്‍ ഭാഗ്യവാന്മാരാണ്.ടെലിവിഷനില്‍ തെളിയുന്നതും പത്രങ്ങളില്‍ നിറയുന്നതും സ്ഥാപിതമായ പ്രചരണഘോഷങ്ങളും പച്ചക്കളവുകളുമാണെന്നു ഞങ്ങള്‍ക്ക് നല്ല വ്യക്തതയുണ്ട്."മറിച്ച് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ കാഴ്ചകളെ കബളിപ്പിച്ച് കൊണ്ട് വേഷപ്രഛന്നതയോടെ അധികാരഘടനയുടെ താത്പര്യങ്ങള്‍ക്ക് അഴിഞ്ഞാടുവാന്‍ അവസരം നിലനില്ക്കുന്നതിന്റെ വിരോധാഭാസത്തിലേക്ക് വിരള്‍ ചൂണ്ടുകയായിരുന്നു അദ്ദേഹം . അവിടെ തിരിച്ചറിവിന്റെ സാധ്യതകള്‍ പോലും ജലരേഖകള്‍ പോലെ നേര്‍ത്തതാവുന്നു എന്നതാണ്‌ ഭീതിതം.

സക്കരിയ എടയൂരിന്റെ 'റിവോള്‍വ്' എന്ന ലഘുചിത്രം കാഴ്ചക്കാരിലേക്ക് പ്രസരണം ചെയ്യാനുദ്ദേശിക്കുന്ന പ്രമേയം ഇത്തരുണത്തിലാണ്‌ ശ്രദ്ധേയമാവുന്നത്.ഇദ്ദേഹത്തിന്റെ മുന്‍കാലത്തെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും സന്ദേശത്തിനപ്പുറം അവ അമച്വറിഷ് ആയി തോന്നിയിരുന്നു.പക്ഷെ ഇത്തവണ കൃത്യമായ സൂക്ഷമതയൊടെ ലക്ഷ്യ സ്ഥാനത്ത് ആഞ്ഞു തറക്കുന്ന ഒന്നായി-'റിവോള്‍വ്' .ക്യാമറ ആംഗിളുകളുടെ കാര്യത്തില്‍ ലൊക്കേഷന്‍ തിരഞ്ഞെടുപ്പില്‍ മുമ്പത്തേക്കാള്‍ ശ്രദ്ധാപൂര്‍വമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി വ്യക്തമാവുന്നു. ആശയങ്ങളെ ഊട്ടി ഉറപ്പിക്കുന്ന ബിംബങ്ങള്‍ സ്വച്‌ഛന്ദമായി കഥാഗതിയില്‍ കടന്നു വരുന്നുണ്ട്. അടിയന്തരാവസ്ഥയിലെ അസ്വാതന്ത്രത്തെ ബൂട്ടും വര്‍ത്തമാനകാലത്തെ കോര്‍പ്പൊറേറ്റ് മേധാവിത്തത്തെ ജനവിധി ബോര്‍ഡും യഥാവിധി പ്രതിനിധാനം ചെയ്യുകയാണ്.ഡബ്ബിങ്ങില്‍ കുറെ കൂടി അവധാനത പുലര്‍ത്താമായിരുന്നു.

സ്വാതന്ത്ര സിനിമാ നിര്‍മാണം ഒരിക്കലും നിറപകിട്ടിലോ അസാമാന്യമായ ടെക്നിക്കല്‍ മേധാശക്തിയിലോ അല്ല,വിഷയത്തിന്റെ കരുത്തിലാണ്‌ അളവ് വെക്കേണ്ടത് എന്ന് നമ്മുക്കറിയാം . ആ അര്‍ഥത്തില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ സംവിധായകന്‍ തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ചെയ്ത സംരംഭം ഏറെ കുറെ വിജയിച്ചിരിക്കുന്നു എന്നു പറയാം.

ഫിലിം കാണുക....

ഗതാനുസ്മൃതികളുടെ ലാളിത്യം

Author: ezhuthukaran / Labels: ,

അവാര്‍ഡ് സിനിമ എന്ന പേരിലെ വിഭാഗീകരണത്തിന്റെ നാട്യമോ കാപട്യമോ അടൂരിന്റെ കാര്യത്തിലെങ്കിലും നീക്കി വയ്ക്കുക.സാധാരണ ബുദ്ധിയോട് സങ്കീര്ണ സ്വഭാവത്തോടെ ഇളിച്ച് കാട്ടാന്‍ വെമ്പുന്ന കലാഭാസത്തോടാണ്‌ നാമിത് പറയുന്നത് എങ്കില്‍ ശരി,പക്ഷെ നല്ല സിനിമകള്‍ കാണാനും രസിക്കാനുമുള്ള അവസ്ഥക്ക് അത് വിലങ്ങുതടി ആവേണ്ടതുണ്ടോ.?

പരാമൃഷ്‌ട ചിന്തകള്‍ 'നാലു പെണ്ണുങ്ങള്‍' കണ്ട് കഴിഞ്ഞപ്പോഴാണ്‌ അകമേ തെളിഞ്ഞത്.ബഹളങ്ങളും സങ്കീര്‍ണതകളും ഇല്ലാത്ത അയത്നലളിതമായ ചില ക്യാമറകാഴ്ചകളിലൂടെ ശക്തനായ ഒരു ചലചിത്രകാരന്‍ സൃഷ്ടിക്കുന്ന സൌകുമാര്യം മനസ്സില്‍ തുളുമ്പി നിന്നു.ഏതൊരു സാധാരണക്കാരനും പങ്ക് വയ്ക്കാവുന്ന ഗതാനുസ്മൃതികളുടെ ലാളിത്യം തന്നെയാണ്‌ അവയുടെ ശക്തി.(ഒരു പക്ഷെ തകഴി കഥകളുടെ സാന്നിദ്ധ്യമാണോ ഒരു കാരണം?) അപ്പോള്‍ എന്തിന്‌ ഇത്തരം ചിത്രങ്ങളെ ലേബലുകളൊട്ടിച്ച് മാറ്റി നിര്‍ത്തണം.

മറ്റെന്തിനും മീതെ കഥാപാത്രങ്ങളുടെ അസ്പഷ്‌ടമായ ചേഷ്‌ടകളിലൂടെ വെളിപ്പെടുന്ന ലോകമാണ്‌ നാലു പെണ്ണുങ്ങളെ കഥയുടെ സ്ഥൂല ശരീരത്തിനപ്പുറത്തേക്ക് കൊണ്ട് പോവുന്നത്.അടൂര്‍ എന്ന സംവിധായകന്റെ കരുത്ത് ഞാന്‍ കണ്ടതും അവിടെയാണ്‌.കഥാപാത്രങ്ങള്‍ കഥയെ വ്യാഖ്യാനിച്ച് കൊണ്ടിരിക്കുന്നു.പ്രേക്ഷകനായി പുതിയ തിരിച്ചറിവുകള്‍ ബാക്കിയാക്കുന്നു.സിനിമ എന്ന മാധ്യമം കരുത്ത് നേടുന്നു.

മുന്പ് ഞാന്‍ ഈ സിനിമയെ കുറിച്ച് വായിച്ചറിഞ്ഞ ഒരു മുഖ്യവിമര്‍ശനം അത് പഴയ അഭിരുചികളില്‍ തന്നെ കുടുങ്ങി കിടക്കുന്നു എന്നതാണ്‌.പുതിയ കാലത്തിന്റെ പ്രശ്ന പരിസരങ്ങളെ സമീപിക്കാനുള്ള കരുത്ത് സംവിധായകന്‍ സൂക്ഷിക്കുന്നുണ്ടോ എന്ന് നിരൂപകര്‍ സംശയിക്കുന്നു.വ്യക്തമായ മറുപടി എന്റെ പക്കലില്ല.പക്ഷെ ഒന്നുണ്ട്,കാലാതിവര്‍ത്തിയായ മനുഷ്യാവസ്ഥയെ ഉയര്‍ത്തി പിടിക്കുന്നുണ്ട് ഇതിലെ കഥകള്‍.പിന്നെ മുഖ്യധാര കാണിച്ച് തരുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നാം ഊറി ചിരിച്ച് പോവുന്നു.അതെ പോലെ ഗൃഹാതുരതയുടെ പേരില്‍ നമ്മുടെ സിനിമകളില്‍ പേര്‍ത്തും പേര്‍ത്തും ഉദാത്തീകരിക്കപ്പെടുന്ന പൈങ്കിളി.ഇവയൊക്കെ വിടുതല്‍ സ്വപ്നം കാണാന്‍ പോലുമാവാതെ വീണ്‌ കിടക്കുന്ന തടവറയുടെ ഇരുളുകളെ ഈ ചിത്രം ഏതായാലും അതിജയിക്കുന്നുണ്ട്!